2025 നവംബർ വരെ നേടിയത് 11,657 കോടി രൂപ, മലയാളത്തിനും നേട്ടം; ഹിറ്റാണ് ഇന്ത്യൻ ബോക്സ് ഓഫീസ്

#സിറാജ് കാസിം
തേരേ ഇഷ്‌ക് മേം, എക്കോ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: X, Facebook
തേരേ ഇഷ്‌ക് മേം, എക്കോ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: X, Facebook

കൊച്ചി: ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് കണക്ക്, ചരിത്രത്തിലെ റെക്കോഡ് കളക്‌ഷനിലേക്ക്. കഴിഞ്ഞവർഷം ജനുവരി മുതൽ നവംബർ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യൻ ബോക്സ് ഓഫീസ് 11,657 കോടിയാണ് നേടിയത്. 2024-ലെ ഇതേകാലയളവിനോട് താരതമ്യംചെയ്താൽ വർധന 18 ശതമാനം. ഡിസംബറിൽ 570 കോടികൂടി നേടിയാൽ ഏറ്റവുംവലിയ നേട്ടത്തിലെത്തും. 2023-ലെ 12,226 കോടിയാണ് ഇന്ത്യൻ ബോക്സ് ഓഫീസ് ചരിത്രത്തിലെ റെക്കോഡ്. ഡിസംബറിലെ കണക്ക് ഉടൻ പുറത്തുവരുന്നതോടെ 2025 ഇന്ത്യൻ സിനിമയുടെ കളക്‌ഷൻ റെക്കോഡ് വർഷമാകുമെന്നാണ് സൂചന.

നവംബറിൽ 587 കോടി രൂപയാണ് ഇന്ത്യൻ ബോക്സ് ഓഫീസ് നേടിയത്. 143 കോടി രൂപ നേടിയ ഹിന്ദി സിനിമ ‘തേരേ ഇഷ്‌ക് മേൻ’ ആണ് ഒന്നാമത്. 85 കോടി നേടിയ ‘ദേ ദേ പ്യാർ ദേ 2’ ആണ് രണ്ടാംസ്ഥാനത്ത്. 30 കോടി നേടിയ എക്കോയാണ് ടോപ് ടെൻ പട്ടികയിലുള്ള ഏക മലയാളസിനിമ. ഡിസംബറിലെ കളക്‌ഷനിൽ മുന്നിട്ടുനിൽക്കുന്ന സിനിമകളിൽ മമ്മൂട്ടിച്ചിത്രം കളങ്കാവലുണ്ട്.

2023-ലെ റെക്കോഡ് കളക്‌ഷനിൽ 5380 കോടിയും ലഭിച്ചത് ഹിന്ദിസിനിമകളിൽ നിന്നായിരുന്നു. 572 കോടി രൂപയായിരുന്നു ആ വർഷം മലയാളത്തിന്റെ ബോക്സ് ഓഫീസ് കളക്‌ഷൻ. 2025-ൽ നവംബർ വരെയായി 11,657 കോടി കളക്‌ഷൻ നേടിയപ്പോൾ അതിൽ ഏറ്റവുംവലിയ സംഭാവന വന്നത് ഒക്ടോബറിലാണ്, 1666 കോടി. ഏറ്റവും മോശം കളക്‌ഷൻ മാർച്ചിൽ കിട്ടിയ 580 കോടിയും.

2025-ലെ ബോക്സ് ഓഫ് കളക്‌ഷനിൽ 39 ശതമാനവും ഹിന്ദി സിനിമകളിൽനിന്ന്. 19 ശതമാനവുമായി തെലുങ്ക് രണ്ടാമതും 15 ശതമാനവുമായി തമിഴ് മൂന്നാമതും നിൽക്കുമ്പോൾ കളക്‌ഷനിൽ ഒൻപതുശതമാനമുള്ള മലയാളം പട്ടികയിൽ അഞ്ചാമതാണ്.

നവംബർ ബോക്സ് ഓഫീസ് ടോപ് ഫൈവ് സിനിമകൾ

  1. തേരേ ഇഷ്‌ക് മേം -143 കോടി
  2. ദേ ദേ പ്യാർ ദേ 2 -85 കോടി
  3. സൂട്ടോപിയ 2 -30 കോടി
  4. എക്കോ -30 കോടി
  5. ആന്ധ്രാ കിങ് താലുക്ക -28 കോടി

Content Highlights: Indian Cinema Shatters Box Office Records: A Year of Unprecedented Growth