കാനിൽനിന്ന് പായലെത്തുന്നത് കേസിലേക്ക്; 2015-ൽ നൽകിയ കേസ് ഇപ്പോഴും പിൻവലിക്കാതെ എഫ് ടി ഐ ഐ

മുംബൈ: കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻ പ്രി പുരസ്കാരം നേടി ഇന്ത്യയുടെ യശസ്സുയർത്തിയ സംവിധായിക പായൽ കപാഡിയയ്ക്കെതിരേ 2015-ൽ നൽകിയ കേസ് ഇപ്പോഴും പിൻവലിക്കാതെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.). എഫ്.ടി.ഐ.ഐ. ചെയർമാനായി മഹാഭാരതം സീരിയലിലെ നടനായിരുന്ന ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നതാണ് പായലിനെതിരേ കേസെടുക്കാൻ കാരണം.
139 ദിവസം നീണ്ട പ്രക്ഷോഭത്തിൽ അഞ്ചു വിദ്യാർഥികൾ അറസ്റ്റിലായി. പായലുൾപ്പെടെ 25 വിദ്യാർഥികളുടെ പേര് കുറ്റപത്രത്തിലുണ്ട്. സമരത്തിന്റെ പേരിൽ പായലിന് സ്കോളർഷിപ്പ് നഷ്ടമായി. വിദേശത്തെ പഠനപരിപാടിയിൽ പങ്കെടുക്കാൻ വിലക്കും നേരിട്ടു.
പായലിനു ഗ്രാൻ പ്രി കിട്ടിയതിനെ പ്രശംസിച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിൽ കേസിലെ 25-ാം പ്രതിയാണ് പായലെന്നും അടുത്തമാസം കോടതിയിൽ ഹാജരാകേണ്ടതുണ്ടെന്നും പറയുന്നു. പായലിന്റെ നേട്ടം ആഘോഷിക്കുന്ന എഫ്.ടി.ഐ.ഐ.യുടെ ഇരട്ടത്താപ്പിനെ ബോളിവുഡ് നടൻ അലി ഫസൽ വിമർശിച്ചു.
Content Highlights: ftii payal kapadia case on appointment of gajendra chauhan