നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ പ്രതികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ദിഷാ പഠാനി | Photo AFP
ദിഷാ പഠാനി | Photo AFP

ലഖ്നൗ (യുപി):  ബോളിവുഡ് നടി ദിഷാ പഠാനിയുടെ ബറേലിയിലെ വസതിക്ക് പുറത്ത് കഴിഞ്ഞയാഴ്ച വെടിയുതിര്‍ത്ത കേസിലെ പ്രതികളായ രോഹിത് ഗൊദാര-ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ രണ്ട് സജീവ അംഗങ്ങള്‍ക്ക് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടു. 

 ബുധനാഴ്ച ഗാസിയാബാദില്‍ വെച്ച് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) ഡല്‍ഹി പോലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റും നടത്തിയ ഏറ്റുമുട്ടലില്‍ വെച്ചാണ് ഇവര്‍ക്ക് പരിക്കേറ്റിരുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 12-ന് പുലര്‍ച്ചെ 3.45-ഓടെ ദിഷാ പഠാനിയുടെ ബറേലിയിലെ വസതിക്ക് പുറത്ത് അജ്ഞാതരായ അക്രമികള്‍ പലതവണ വെടിയുതിര്‍ത്തത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ പഠാനിയുടെ അച്ഛനും റിട്ട. പോലീസ് സൂപ്രണ്ടുമായ ജഗ്ദീഷ് സിങ് പഠാനി, ദിഷയുടെ അമ്മ, മൂത്ത സഹോദരി ഖുഷ്ബു പഠാനി എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. 

ബറേലി കോട്വാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, കുറ്റകൃത്യങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നയം ആവര്‍ത്തിച്ചുകൊണ്ട് വിഷയത്തില്‍ ഉടനടി നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുകയും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള രേഖകള്‍ ഒത്തുനോക്കുകയും ചെയ്തതിലൂടെ, റോഹ്തക്കിലെ കഹ്നി സ്വദേശി രവീന്ദ്ര, സോനിപത്തിലെ ഗോഹാന റോഡിലെ ഇന്ത്യന്‍ കോളനി നിവാസി അരുണ്‍ എന്നിവരാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) ലോ ആന്‍ഡ് ഓര്‍ഡര്‍, അമിതാഭ് യാഷ് വെളിപ്പെടുത്തിയിരുന്നു. 

ബുധനാഴ്ച, എസ്ടിഎഫിന്റെ നോയിഡ യൂണിറ്റും ഡല്‍ഹി പോലീസും സംയുക്തമായി ചേര്‍ന്ന് ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയില്‍ വെച്ച് ഇരുവരെയും തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ രണ്ട് പ്രതികള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണപ്പെടുകയുമായിരുന്നു. 

സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘവുമായി ബന്ധമുള്ള ഗോള്‍ഡി ബ്രാര്‍ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മതനേതാക്കളായ സന്ത് പ്രേമാന് മഹാരാജിനെയും അനിരുദ്ധാചാര്യയെയും കുറിച്ച് ദിഷാ പഠാനിയും സഹോദരിയും നടത്തിയ പരാമര്‍ശങ്ങളില്‍ പ്രകോപിതരായാണ് ആക്രമണം നടത്തിയത് എന്ന് ഗോള്‍ഡി ബ്രാര്‍ വ്യക്തമാക്കിയിരുന്നു. രവീന്ദ്രയും അരുണും രോഹിത് ഗൊദാര-ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ സജീവ അംഗങ്ങളാണെന്ന് എഡിജി സ്ഥിരീകരിച്ചു. രവീന്ദ്ര ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്, മുമ്പും നിരവധി കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഒരു ഗ്ലോക്ക്, ഒരു സിഗാന പിസ്റ്റള്‍ എന്നിവയും ധാരാളം വെടിയുണ്ടകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: Two suspects in the Disha Patani home shooting case were killed in a police encounter in Ghaziabad.