ലഹരി ഉപയോഗത്തേക്കുറിച്ചുള്ള പരാമർശം; സജി നന്ത്യാട്ടിനെതിരെ പരാതി നൽകി B ഉണ്ണികൃഷ്ണൻ,പിന്നാലെ മറുപടി

ബി. ഉണ്ണികൃഷ്ണൻ, സജി നന്ത്യാട്ട്
ബി. ഉണ്ണികൃഷ്ണൻ, സജി നന്ത്യാട്ട്

ഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നല്‍കി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. അഭിനേതാക്കളേക്കാള്‍ സാങ്കേതിക പ്രവര്‍ത്തകരാണ് ലഹരി കൂടുതലായി ഉപയോഗിക്കുന്നതെന്ന് സജി നന്ത്യാട്ട് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഉണ്ണികൃഷ്ണന്‍ പരാതി നല്‍കിയത്. 

അതേസമയം തനിക്കെതിരെ പരാതി നല്‍കിയ ബി. ഉണ്ണികൃഷ്ണന് മറുപടിയുമായി സജി നന്ത്യാട്ട് രംഗത്തെത്തി. വെള്ളപ്പേപ്പറും പേനയുമുണ്ടെങ്കില്‍ ആര്‍ക്കും ആര്‍ക്കെതിരേയും പരാതി നല്‍കാമെന്ന് സജി നന്ത്യാട്ട് പറഞ്ഞു. സിനിമാ സംഘടനകളുടെ മേധാവിത്വമെടുക്കാന്‍ ശ്രമിച്ചതിനെതിരെ പ്രതികരിച്ചതാണ് ഉണ്ണികൃഷ്ണനെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഫെഫ്കയിലെ തൊഴിലാളികള്‍ എന്റെ സുഹൃത്തുക്കളാണ്. ഫെഫ്കയ്‌ക്കെതിരെയോ ഉണ്ണികൃഷ്ണനെതിരെയോ ഞാനൊന്നും പറഞ്ഞിട്ടില്ല. ഉണ്ണികൃഷ്ണന് ഇതില്‍ പ്രത്യേക അജണ്ടയുണ്ടാകും. നിര്‍മ്മാതാവിനോട് വിശദീകരണം ചോദിച്ച സംഭവത്തില്‍ ഞാന്‍ പ്രതികരിച്ചിരുന്നല്ലോ. അതിനോടുള്ള ചെറിയ കുത്തിത്തിരിപ്പാകാം ഇത്. പണ്ടുമുതലേ അദ്ദേഹത്തിന് ഇത് ഉള്ളതാണ്. 1989-ല്‍ കോട്ടയം സിഎംഎസ് കോളേജില്‍ അദ്ദേഹത്തിന്റെ പാനലിനെ എന്റെ പാനല്‍ തോല്‍പ്പിച്ചപ്പോള്‍ മുതലുള്ള വ്യക്തിപരമായുള്ളതാണ് ഇത്. പക്ഷേ എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. അദ്ദേഹം നല്ലൊരു തന്ത്രശാലിയാണ്.' -സജി നന്ത്യാട്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 


 

Content Highlights: B Unnikrishnan filed complaint against Saji Nanthyattu in Film Chamber