നടി ആക്രമിക്കപ്പെട്ട സംഭവം: മെമ്മറി കാർഡ് കേസ് പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് കേസിൽ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ ഇടപ്പകത്താണ് പിന്മാറിയത്. കേസ് പരിഗണിക്കുന്നതിൽനിന്ന് രണ്ടുദിവസം മുൻപ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയിരുന്നു. ഇതിനെത്തുടർന്നാണ് ഈ ഹർജി ജസ്റ്റിസ് കൗസറിന് മുന്നിൽ എത്തിയത്.
തുടർച്ചയായ രണ്ടാം തവണയാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കാതെ ജഡ്ജി പിന്മാറിയത്. ജസ്റ്റിസ് കൗസർ ഇടപ്പകത്തിന്റെ മുന്നിൽ 86-ാമത്തെ ഇനമായാണ് അതിജീവിതയുടെ ഹർജി എത്തിയത്. ഹർജി പരിശോധിച്ചതിനുപിന്നാലെ ഇത് പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്നു കൗസർ ഇടപ്പകത്ത്. ഈയവസരത്തിലാണ് നടിയെ ആക്രമിച്ച കേസ് അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. ഇതേ കോടതിയിലെ ജീവനക്കാർക്കെതിരെയാണ് മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട ചില കണ്ടെത്തലുകൾ പുറത്തുവന്നത്. ജഡ്ജിയുടെ പിന്മാറ്റത്തിനുകാരണം ഇതാണെന്നാണ് റിപ്പോർട്ട്.
ചീഫ് ജസ്റ്റിസിന്റെ മുന്നിലേക്കാണ് ഇനി മെമ്മറി കാർഡ് കേസെത്തുക. ഈ കേസ് ഇനി ഏത് ബെഞ്ചിലേക്ക് വിടണമെന്ന് തീരുമാനിക്കുന്നത് അദ്ദേഹമായിരിക്കും.
Content Highlights: In a highly dramatic and unprecedented twist in the 2017 actress assault case, a second consecutive Kerala High Court judge has recused himself from hearing the survivor’s critical petition. Justice Kauser Edappagath officially opted out of the case just two days after Justice Jobin Sebastian similarly stepped down from the bench, creating a unique judicial gridlock over the controversial evidence-tampering probe.