അപമാനഭാരംകൊണ്ട് താണുപോയ പ്രമുഖനടന്റെ തല തിരിച്ചു പൊങ്ങിവന്നതായി കാണുന്നില്ല -കൃഷ്ണകുമാർ

ആലുവയിൽ അഞ്ചുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ അപലപിച്ചും സർക്കാരിനേയും ചലച്ചിത്രതാരങ്ങളെയും കുറ്റപ്പെടുത്തിയും നടൻ കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മണിപ്പൂരിലോ കാശ്മീരിലോ പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡനവാർത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോൾ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ കാണുന്നില്ലെന്ന് കൃഷ്ണകുമാർ ഫേയ്സ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു.
കഴിഞ്ഞദിവസം ഉച്ച മുതൽ ഇന്നീ നിമിഷംവരെ, ഉള്ളിൽ നന്മയുള്ള ഏതൊരു മലയാളിയും മനസ്സും മനഃസാക്ഷിയും മരവിച്ച ഒരവസ്ഥയിലാണെന്ന് പറഞ്ഞുകൊണ്ടാണ് കൃഷ്ണകുമാർ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ആലുവയിലെ ആ കൊച്ചുപെൺകുട്ടിയുടെ മുഖം വലിയ നടുക്കവും വീണ്ടും ഒരുപിടിചോദ്യങ്ങളും നമുക്കുമുന്നിലുയർത്തുന്നു. ഒപ്പം, അടക്കാൻ പറ്റാത്തത്രയും നിസ്സഹായതയും രോഷവും. ഒന്നുരണ്ടാഴ്ചകൾക്കു മുൻപ്, അപമാനഭാരംകൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോൾ കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസമാണ് കേരളമനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങൾ പുറത്തുവന്നത്. ആലുവ ചൂർണിക്കര പഞ്ചായത്തിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളായ ഒന്നാംക്ലാസ് വിദ്യാർഥിനിയെ വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് വീട്ടിൽനിന്ന് കാണാതായത്. പിന്നീട് ആലുവ മാർക്കറ്റിന് പിറകിലെ കാടുമൂടിയസ്ഥലത്ത് മാലിന്യക്കൂമ്പാരത്തിൽ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായി 21 മണിക്കൂർ പിന്നിട്ടശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പ്രതി അസ്ഫാക് ആലത്തെ ഞായറാഴ്ച കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റി.
Content Highlights: actor krishnakumar's facebook post on aluva murder, aluva murder case