അപ്രത്യക്ഷമായ എം.വി കൈരളിക്ക് എന്താണ് സംഭവിച്ചത്?; പുതിയ ചിത്രവുമായി ജൂഡ് ആന്തണി ജോസഫ്

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ '2018' ന് ശേഷം മറ്റൊരു യഥാർഥ സംഭവം ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യാൻ ജൂഡ് ആന്തണി ജോസഫ് ഒരുങ്ങുന്നു. ചരിത്ര പ്രാധാന്യമുള്ള എം.വി. കൈരളി എന്ന ചരക്ക് കപ്പലിന്റെ തിരോധാനം ആധാരമാക്കിയാണ് ചിത്രം വരുന്നത്. ഒരു അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നാണ് വിവരങ്ങൾ. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ സ്വഭാവത്തിലാണ് ചിത്രമായിരിക്കുമിതെന്നാണ് വിവരങ്ങൾ.
നോര്‍വെയില്‍ നിര്‍മ്മിച്ച സാഗ സോഡ് (Saga sword ) എന്ന കപ്പലാണ് പിന്നീട് എം.വി. കൈരളിയെന്ന കേരളത്തിന്റെ സ്വന്തം കപ്പലായത്. 1979 ജൂണ്‍ 30-ന് മര്‍മ്മഗോവയില്‍നിന്ന് 20,538 ടണ്‍ ഇരുമ്പയിരുമായി കിഴക്കന്‍ ജര്‍മ്മനിയിലെ റോസ്‌റ്റോക്കിലേക്കായിരുന്നു കൈരളിയുടെ അവസാനത്തെ യാത്ര. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എന്‍ജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റിയന്‍ റേഡിയോ ഓഫീസറുമായ കപ്പലില്‍ 23 മലയാളികളുള്‍പ്പെടെ 51 പേരുണ്ടായിരുന്നു. കപ്പലിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണങ്ങൾ നടന്നുവെങ്കിലും ഫലമുണ്ടായില്ല.
2024 ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 2018 ബോക്സോഫീസിൽ ഗംഭീര വിജയം നേടിയിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
'കാവ്യ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷന്‍സ് 'എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി.കെ. പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അഖില്‍ പി. ധര്‍മജന്റെതായിരുന്നു സഹതിരക്കഥ.
Content Highlights: 2018 Director jude anthany joseph about Missing Ship Thriller movie