വട്ടാണല്ലേ എന്ന് പരിഹസിച്ചവരേക്കൊണ്ടുതന്നെ അഭിനന്ദിപ്പിച്ചു, ഇത് തുറമുഖത്തിലെ പിപ്പ്‌ലി പോലീസ്

ജേക്കബ് ജോജു | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
ജേക്കബ് ജോജു | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

കോളേജ് അധ്യാപകന്റെ ജോലി രാജിവെച്ച് ജേക്കബ് ജോജു സിനിമാ നടനാകാന്‍ പോകുമ്പോള്‍പലരും മൂക്കത്ത് വിരല്‍ വെച്ചു. 'ഇവന് വട്ടാണല്ലേ' എന്ന പരിഹാസത്തിന്റെ അടയാളം. തുറമുഖം സിനിമയില്‍ വിപ്പ്ലി പോലീസ് എന്ന വേഷം ചെയ്ത് ജേക്കബ് വരുമ്പോഴും ഇവരുടെ വിരല്‍ മൂക്കത്ത് തന്നെയായിരുന്നു. പക്ഷേ, ഇക്കുറി 'ഇതാണ് ഞങ്ങ പറഞ്ഞ നടന്‍' എന്ന അഭിനന്ദനത്തിന്റെ അടയാളമായിരുന്നു അത്. ഫോര്‍ട്ട്കൊച്ചിക്കാരനായ പ്രൊഫസര്‍ ജേക്കബ് ജോജുവിന്റെ അഭിനയ മോഹവും അതിലേക്കുള്ള സഞ്ചാരവും ഒരു സിനിമയെ വെല്ലുന്ന കഥ തന്നെയാണ്. പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിലും ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും അധ്യാപകനായിരുന്ന ഒരാള്‍ ജോലി രാജിവെച്ച് സിനിമയിലേക്ക് പോകുമ്പോള്‍ എടുത്ത റിസ്‌ക് തന്നെയായിരുന്നു ജേക്കബ്ബിന്റെ ജാതകം കുറിച്ചത്.

എവിടെ, നീ എവിടെ!

നിവിന്‍ പോളി നായകനായ തുറമുഖം സിനിമയില്‍ പിപ്പ്ലി പോലീസ് എന്ന കഥാപാത്രത്തെ അതി ഗംഭീരമാക്കിയ ജേക്കബ്ബിനെ പക്ഷേ, തിയേറ്ററില്‍ കൂടെയുണ്ടായിരുന്നവരൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. ''തുറമുഖം എന്ന സിനിമയിലെ കഥാപാത്രത്തിനു വേണ്ടി ഓഡീഷന്‍ നടത്തി എന്നെ തിരഞ്ഞെടുക്കുമ്പോള്‍ അക്കാര്യം ഞാന്‍ അധികമാരോടും പറഞ്ഞിരുന്നില്ല. ഒരുപാട് ആകാംക്ഷയോടെയും ത്രില്ലോടും കൂടിയാണ് ഞാന്‍ കൂട്ടുകാരുമൊത്ത് തുറമുഖം സിനിമയുടെ ആദ്യ ഷോ കാണാന്‍ പോയത്. സിനിമ കഴിഞ്ഞിറങ്ങിയപ്പോഠം ഇതില്‍ നീ എവിടെ എന്നായിരുന്നു കൂട്ടുകാരെല്ലാം ചോദിച്ചത്. കാരണം എന്റെ ശരിക്കുള്ള രൂപവുമായി വളരെ വ്യത്യസ്തമായിട്ടായിരുന്നു പിപ്പ്‌ലി പോലീസിന്റെ വേഷം.

റോണക്സ് സേവ്യറുടെ മേക്കപ്പില്‍ എനിക്കു തന്നെ മനസ്സിലാകാത്ത വിധം ഞാന്‍ ആ കഥാപാത്രത്തിലേക്ക് വേഷം മാറിയിരുന്നു. സംവിധായകന്‍ രാജീവ് രവിയും തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരവും കാസ്റ്റിങ് ഡയറക്ടര്‍ സുനിതയും എഡിറ്റര്‍ അജിത് കുമാറുംഎന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് പിപ്പ്‌ലി പോലീസിന്റെ വിജയം എന്നാണ് ഞാന്‍ കരുതുന്നത്' - ജേക്കബ് സിനിമയിലെത്തിയ കഥ പറഞ്ഞു.

സ്‌കൂള്‍ നാടകവും എം.ബി.എ.യും

ഫോര്‍ട്ട്കൊച്ചിയിലെ കോണ്‍ട്രാക്ടറായ അച്ഛന്‍ ജോജു ജേക്കബ്ബും അധ്യാപികയായ അമ്മ മോളി റൂത്തും മകന്റെ കലാ ലോകത്തിന് വിലക്ക് ഏര്‍പ്പെടുത്തിയില്ലെങ്കിലും പഠനത്തില്‍ മോശമാകരുതെന്ന
ആഗ്രഹക്കാരായിരുന്നു. ''ഫോര്‍ട്ട്കൊച്ചിയിലെ സെയ്ന്റ് പോള്‍സ് സ്‌കൂളിലും ബ്രിട്ടാസ് സ്‌കൂളിലുമായാണ് ഞാന്‍ പഠിച്ചത്. സെയ്ന്റ് പോള്‍സില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് നാടക മത്സരത്തില്‍ ചേരാന്‍ ടീച്ചറുടെ കൈയില്‍ പേര് കൊടുത്തു. എന്നാല്‍, പഠനത്തില്‍ ഞാന്‍ അല്പം പിന്നോട്ടായതിനാല്‍ ടീച്ചര്‍ എന്നെ നാടകത്തില്‍ എടുത്തില്ല. നന്നായി പഠിക്കുന്ന കൂട്ടികള്‍ മാത്രം കലാരംഗത്ത് മതിയെന്നായിരുന്നു അന്ന് ടിച്ചര്‍ പറഞ്ഞത്. പിന്നീട് ബ്രിട്ടോ സ്‌കൂളില്‍ ചെന്നപ്പോഴാണ് ഞാന്‍ നാടകത്തിലൊക്കെ അഭിനയിക്കാന്‍ തുടങ്ങിയത്. അപ്പോഴും പഠനത്തില്‍ പിന്നോട്ടുപോകരുതെന്ന അച്ഛനമ്മമാരുടെ ആഗ്രഹം എന്നില്‍ ഒരു വാശി പോലെ നിറഞ്ഞിരുന്നു. കോയമ്പത്തൂര്‍ കാരുണ്യ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.ബി.എ.യും ഐ.ഐ.എം. ലഖ്‌നൗവില്‍നിന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റില്‍ മാര്‍ക്കറ്റിങ് സ്െഷ്യലൈസേഷന്‍ കോഴ്‌സും പാസായി കോളേജ് അധ്യാപകനായത് ആ വാശിയില്‍ തന്നെയാണ്'' - ജേക്കബ് പറയുന്നു.

തുറമുഖം സിനിമയിൽ നിവിൻ പോളിക്കൊപ്പം ജേക്കബ് ജോജു

തുറമുഖവും കുടവയറും

തുറമുഖം സിനിമയിലെ പിപ്പ്ലി പോലീസാകാനുളള അവസരം കിട്ടിയത് മനസ്സിലെ വലിയ ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണെന്നാണ് ജേക്കബ് പറയുന്നത്. ''പണ്ട് ഗോപേട്ടന്‍ തുറമുഖം എന്ന നാടകത്തിനായി ഓഡീഷന്‍ നടത്തിയപ്പോള്‍ അതില്‍ പങ്കെടുത്തെങ്കിലും കോളേജിലെയും വീട്ടിലെയും പ്രശ്‌നങ്ങള്‍മൂലം എനിക്ക് അഭിനയിക്കാനായില്ല. പിന്നീട് ഗോപേട്ടന്റെ അതേ കഥയില്‍ അത് സിനിമയാകുമ്പോള്‍ ഞാന്‍ ഓഡീഷനു പോയത് ഒരു നിയോഗമാകാം. വര്‍ക്ക് ഔട്ടും യോഗയുമൊക്കെ ചെയ്ത് ഫിറ്റായ ശരീരമാണ് എനിക്കുള്ളത്. എന്നാല്‍, ഓഡീഷന്‍ കഴിഞ്ഞ് എന്നെ പിപ്പ്ലി പോലീസാകാന്‍ തിരഞ്ഞെടുത്തപ്പോള്‍ കുടവയര്‍ വേണമെന്നായിരുന്നു ഗോപേട്ടനും രാജീവ് രവിയേട്ടനും ആദ്യം പറഞ്ഞത്, തുറമുഖത്തിന്റെ കഥ നടക്കുന്ന പഴയകാലത്ത് ആഡംബര ജീവിതത്തിന്റെ അടയാളമായിരുന്നു കുടവയര്‍. അങ്ങനെയാണ് 75 കിലോ ഭാരമുണ്ടായിരുന്ന ഞാന്‍ തടി കൂട്ടി 94 കിലോയിലെത്തി പിപ്പ്ലി പോലീസായത്' - ജേക്കബ് ആ കഥ പറഞ്ഞു.

ടി.വി ആന്റിനയും സ്വപ്നവും

ബാങ്കിങ് മേഖലയില്‍ എച്ച്.ആര്‍. ജോലി ചെയ്യുന്ന ഭാര്യ എലിസബത്തും ഏഴു വയസ്സുകാരനായ മകന്‍ യോഹാനും രണ്ടര വയസ്സുകാരിയായ മകള്‍ ഹൊസന്നയും അടങ്ങുന്ന കുടുംബത്തില്‍ ജേക്കബ്ബിന്റെ സ്വപ്‌നങ്ങള്‍ തുടരുകയാണ്. ''കുട്ടിക്കാലത്ത് ടെലിവിഷന്‍ കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടുനിന്നിട്ടുണ്ട്. എങ്ങനെയാണ് ഇങ്ങനെയൊരു പെട്ടിയുടെ ഉള്ളില്‍ ആളുകള്‍ കയറുന്നതെന്നായിരുന്നു അന്നത്തെ സംശയം.

ടി.വി. ആന്റിനയിലൂടെയാണ് ഇവര്‍ ഉള്ളില്‍ കയറുന്നതെന്നൊക്കെ അന്ന് ഞാന്‍ വിചാരിച്ചിരുന്നു. അന്നു കണ്ട അഭിനയ സ്വപ്നങ്ങളിലൂടെയാണ് ഞാന്‍ ഇപ്പോഴും യാത്ര തുടരുന്നത്. ഞാന്‍ അഭിനയിച്ച രണ്ട് സിനിമകള്‍ റിലീസിന് ഒരുങ്ങുകയാണ്. പുതിയ കഥാപാത്രങ്ങളുമായി ഇനിയും നല്ല സിനിമകള്‍ തേടിയെത്തുമെന്ന വിശ്വാസത്തിലാണ് എന്റെ സ്വപ്നങ്ങള്‍ തുടരുന്നത്' - ജേക്കബ് പ്രതീക്ഷകള്‍ പങ്കുവെച്ചു.

Content Highlights: thuramukham movie actor jacob joju intrview, thuramukham movie updates