സെന്‍സെക്‌സില്‍ 1,400 പോയന്റ് കുതിപ്പ്: അനിശ്ചിതത്വം തുടരുന്നു, ചാഞ്ചാട്ടം കനത്താകാം

#Money Desk
.
.

പ്രതീക്ഷയോളം എത്തിയില്ലെങ്കിലും താരിഫ് ഇളവില്‍ കുതിച്ച് ഓഹരി വിപണി. ആഗോളതലത്തില്‍ അനിശ്ചിതത്വം തുടരുകയാണെങ്കിലും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് 90 ദിവസത്തെ താല്‍ക്കാലിക താരിഫ് ഒഴിവാക്കല്‍ പ്രഖ്യാപിച്ചത് വെള്ളിയാഴ്ച വിപണി നേട്ടമാക്കി. 

സെന്‍സെക്‌സ് 1,400 പോയന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 75,247ലെത്തി. നിഫ്റ്റിയാകട്ടെ 441 പോയന്റ് നേട്ടത്തില്‍ 22,840ഉം കടന്നു. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണിമൂല്യം 6.97 ലക്ഷം കോടി ഉയര്‍ന്ന് 400.79 ലക്ഷം കോടിയിലെത്തി. 

ചൈനയ്‌ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കിയതിനിടെ മറ്റ് രാജ്യങ്ങള്‍ക്കുള്ള തീരുവകള്‍ താത്കാലികമായി ലഘൂകരിച്ചതിനാല്‍ യുഎസ് സൂചികകള്‍ ബുധനാഴ്ച മികച്ച നേട്ടമുണ്ടാക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച അവധിയായതിനാല്‍ അതിന്റെ പ്രതിഫലനം ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ സൂചികകള്‍ക്ക് കഴിഞ്ഞി. ഒരുദിവസം പിന്നിട്ടെങ്കിലും നിക്ഷേപകര്‍ക്ക് ആശ്വാസമേകി പ്രധാന സൂചുകകള്‍ മികച്ച നേട്ടമുണ്ടാക്കി. 

ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അഞ്ച് ശതമാനംവരെ ഓഹരി വില ഉയര്‍ന്നു. അറ്റാദായത്തിലെ കുറവ് ടിസിഎസിനെ ബാധിച്ചു. 

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, മെറ്റല്‍ എന്നിവ മൂന്ന് ശതമാനത്തിലധികം നേട്ടത്തിലാണ്. ഓട്ടോ, ഹെല്‍ത്ത് കെയര്‍ എന്നിവ രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 

നേട്ടം നിലനിര്‍ത്താനാകുമോ?
ആഗോള വിപണികളിലെ അനിശ്ചിതത്വം കണക്കിലെടുക്കുമ്പോള്‍ വിപണിയിലെ നേട്ടം നിലനില്‍ക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍. യുഎസിലെ ബോണ്ട് വിപണിയുടെ തകര്‍ച്ചയാണ് ട്രംപിന്റെ പെട്ടന്നുള്ള താരിഫ് പിന്മാറ്റത്തിന് പിന്നില്‍. വാങ്ങള്‍ താത്പര്യത്തിന് പകരം കനത്ത വില്പനയാണ് യുഎസിലെ കടപ്പത്ര വിപണിയില്‍ ദൃശ്യമായത്. അതോടെ പത്ത് വര്‍ഷത്തെ ട്രഷറി ആദായം 4.5 ശതമാനമായി ഉയരുകയും ചെയ്തു. രാജ്യത്തെ വിപണിയില്‍നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുകയാണ്. 4,358 കോടി രൂപയുടെ അറ്റവില്പനക്കാരായി. വൈകാതെ വിപണിയില്‍ ഇക്കാര്യങ്ങള്‍ പ്രതിഫലിക്കാനാണിട. 

ഡോളറിന്റെ തകര്‍ച്ച
ഡോളര്‍ ദുര്‍ബലമായത് ആഗോള വിപണികളെ ബാധിച്ചു. ഉത്കണ്ഠ വര്‍ധിച്ചത് സുരക്ഷിത ആസ്തികളിലേയ്ക്കുള്ള കൂടുമാറ്റത്തിന് വേഗംകൂട്ടി. ഡോളറിനെതിരെ സ്വിസ് ഫ്രാങ്കിന്റെ മൂല്യം പത്ത് വര്‍ഷത്തിനിടെയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. കടപ്പത്ര വിപണിയില്‍ വില്പന സമ്മര്‍ദം രൂപപ്പെട്ടത് മാന്ദ്യഭീതി കൂട്ടുകയും ചെയ്തു. യുഎസ് ആസ്തികളില്‍ നിക്ഷേപകരുടെ വിശ്വാസം ഇല്ലാതാക്കിയെന്നതാണ് തകര്‍ച്ചയ്ക്ക് കാരണം. 

Also Read| അനിശ്ചിതത്വം തുടരും: വരാനിരിക്കുന്നത്  മുന്നേറ്റത്തിന്റെ കാലമോ, ചാഞ്ചാട്ടത്തിന്റെ ദിനങ്ങളോ? 

കഴിഞ്ഞ ദിവസത്തെ നേട്ടത്തിന് ശേഷം ഏഷ്യന്‍ സൂചികകള്‍ നഷ്ടത്തിലായി. ജപ്പാന്റെ നിക്കി 4.5 ശതമാനം ഇടിവ് നേരിട്ടു. എംഎസ്‌സിഐയുടെ ഏഷ്യാ പസഫിക് ഓഹരികളുടെ വിശാല സൂചിക 0.5 ശതമാനം ഇടിവ് നേരിട്ടു. 

Content Highlights: Despite global uncertainty, the Indian stock market surged on temporary tariff cuts.