ആഗോള ടെക് ഭീമന്മാര്‍ക്ക് തിരിച്ചടി: വിപണി മൂല്യത്തില്‍ നഷ്ടം 50 ലക്ഷം കോടി

#Money Desk
Photo: Gettyimages
Photo: Gettyimages

പ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, സാംസങ്, ഒറാക്കിള്‍ ഉള്‍പ്പടെയുള്ള 25 ആഗോള ടെക് ഭീമന്മാര്‍ക്ക് ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ വിപണി മൂല്യത്തില്‍ നഷ്ടമായത് 50 ലക്ഷം കോടി രൂപ(600 ബില്യണ്‍ ഡോളര്‍). ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനലിറ്റിക്‌സ് ആന്‍ഡ് കണ്‍സള്‍ട്ടിങ് കമ്പനിയായ ഗ്ലോബല്‍ ഡാറ്റയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

കടപ്പത്ര ആദായത്തിലെ വര്‍ധന, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവയാണ് തരിച്ചടിയായത്. നിര്‍മിത ബുദ്ധി(എ.ഐ)യുമായി ബന്ധപ്പെട്ട ഡിമാന്റിനെതുടര്‍ന്ന് 2023 ജൂണില്‍ വിപണിയിലുണ്ടായ മുന്നേറ്റം തുടരാന്‍ കഴിയാതിരുന്നതും ടെക് കമ്പനികളെ ബാധിച്ചു. അടുത്തയിടെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിപ്പും വിപണിയെ പിറകോട്ടടിച്ചു. 

ഗ്ലോബല്‍ ഡാറ്റയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ജൂലായ് 31ന് ആപ്പിളിന്റെ വിപണിമൂല്യം 3.07 ട്രില്യണ്‍ ഡോളറെന്ന ഉയര്‍ന്ന നിലവാരം കുറിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലും സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങളിലും ആപ്പിള്‍ ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ നിര്‍ദേശം കമ്പനിക്ക് തിരിച്ചടിയായി. തീരുമാനത്തില്‍നിന്ന് ചൈനീസ് സര്‍ക്കാര്‍ പിന്മാറിയെങ്കിലും ആപ്പിളിന്റെ ഓഹരി പഴയ പ്രതാപത്തിലേക്കെത്തിയില്ല.

ഐഫോണ്‍ 15 മോഡലിന് തുടക്കത്തില്‍ ലഭിച്ച ആവേശം കുറയുന്നതും കമ്പനിക്ക് തിരിച്ചടിയായി. നിക്ഷേപകര്‍ ദീര്‍ഘകാലയളവിലെ മുന്നേറ്റ സാധ്യതയില്‍ ആത്മവിശ്വാസം പുലര്‍ത്തുന്നത് കമ്പനിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. സമാന കാലയളവില്‍ ആല്‍ഫബെറ്റും മെറ്റാ പ്ലാറ്റ്‌ഫോംസും വിപണി മൂല്യത്തില്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. യഥാക്രമം 145 ബില്യണ്‍, 46 ബില്യണ്‍ ഡോളറിന്റെ മുന്നേറ്റമാണ് ഇരുകമ്പനികളും നേടിയത്. ജനറേറ്റീവ് എ.ഐ അവതരിപ്പിച്ചതാണ് ആല്‍ഫബെറ്റ് നേട്ടമാക്കിയത്. 

അതേസമയം, ചിപ് നിര്‍മാണ കമ്പനികള്‍ളുടെ പ്രകടനം സമ്മിശ്രമായിരുന്നു. എസ്എംഎല്‍, അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ്, ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ്, അപ്ലൈഡ് മെറ്റീരിയല്‍സ് തുടങ്ങിയ കമ്പനികളുടെ വിപണിമൂല്യം ഇടിഞ്ഞപ്പോള്‍ എന്‍വിഡിയ, ഇന്റല്‍ എന്നിവ മുന്നേറ്റം കാഴ്ചവെച്ചു. എന്‍വിഡിയയുടെ വിപണി മൂല്യത്തില്‍ മൂന്നാം പാദത്തില്‍ 19 ബില്യണിന്റെ വര്‍ധനവുണ്ടായി. ഈ പാദത്തിലാകട്ടെ ഓഹരി വിലയില്‍ 1.86 ശതമാനം വര്‍ധനമാത്രമാണുണ്ടായത്. 2023ന്റെ തുടക്കം മുതലുള്ള നേട്ടം പരിശോധിച്ചാല്‍ മുന്നേറ്റം 196 ശതമാനവുമാണ്. 

2023 കലണ്ടര്‍ വര്‍ഷത്തെ അവസാന പാദത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ ടെക് ഓഹരികള്‍ക്ക് നേരിയ മുന്നേറ്റം കാണാവുന്നതാണ്. ഉപഭോക്തൃ ഡിമാന്‍ഡ് കൂടിയതും യുഎസ് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റവുമാണ് കമ്പനികള്‍ക്ക് നേട്ടമാകുക. അതേസമയം, എണ്ണ വില വര്‍ധന, ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം മുലമുള്ള അസ്ഥിരമായ സാമ്പത്തിക സാഹചര്യം എന്നിവ തിരിച്ചടിയായേക്കാം.  

Content Highlights: Global tech giants shed over 600 bn in market cap