രൂപയുടെ മൂല്യം കുറഞ്ഞിട്ടും എന്‍.ആര്‍.ഇ നിക്ഷേപത്തില്‍ ഇടിവ്: കാരണം എന്താകും?

Photo:Francis Mascarenhas|REUTERS
Photo:Francis Mascarenhas|REUTERS

പ്രവാസികള്‍ക്കിടയില്‍ ബാങ്ക് നിക്ഷേപം പിന്‍വലിക്കുന്നത് കൂടുന്നു. 2024 ഒക്ടോബറിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ നിക്ഷേപിച്ചതിനേക്കാള്‍ തുക പ്രവാസികള്‍ പിന്‍വലിച്ചു. ഈ കാലയളവില്‍ 13.83 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപമായെത്തിയത്. 13.97 ലക്ഷം കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. അതായത് നിക്ഷേപിച്ചതിനേക്കാള്‍ 12,875 കോടി രൂപ പിന്‍വലിച്ചു. രൂപയുടെ മൂല്യത്തില്‍ ഈ കാലയളവില്‍ 3.3 ശതമാനം ഇടിവുണ്ടായിട്ടും പിന്‍വലിച്ച മൂല്യത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 

ഗള്‍ഫ് മേഖലയിലെ തൊഴില്‍ നഷ്ടം, താരിഫ് യുദ്ധം മൂലം ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചതത്വത്തെക്കുറിച്ചുള്ള ഭീതി എന്നിവയാകാം ഇതിന് പിന്നിലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 

സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളിലെ 11.9 ബില്യണ്‍ ഡോളറില്‍നിന്ന് ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലളവിലെ നിക്ഷേപം 2.4 ബില്യണായി കുറഞ്ഞു. മിച്ചംപിടിക്കുന്ന തുകയിലുണ്ടായ ഇടിവാണ് നിക്ഷേപത്തെ ബാധിച്ചത്. തൊഴില്‍ മേഖലയിലെ നിയന്ത്രണങ്ങള്‍ വരുമാനം കുറാനാടിയാക്കിയിട്ടുണ്ടാകാം എന്നും വിലയിരുത്തലുണ്ട്.

രൂപയുടെ മൂല്യം ഇടിയുമ്പോള്‍ വര്‍ധന രേഖപ്പെടുത്താറുള്ള നോണ്‍ റസിഡന്റ് എക്‌സ്‌റ്റേണല്‍(എന്‍.ആര്‍.ഇ) റുപ്പി അക്കൗണ്ടിലാണ് 2.4 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായത്. ജനുവരി അവസാനത്തോടെ ഈ വിഭാഗം അക്കൗണ്ടുകളില്‍ 98.5 ബില്യണ്‍ ഡോളറാണ് ഉണ്ടായിരുന്നത്. ഇത് മൊത്തം എന്‍ആര്‍ഇ നിക്ഷേപങ്ങളുടെ 60 ശതമാനത്തോളംവരും. 

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പണം ഏത് വിദേശ കറന്‍സികളിലും നിക്ഷേപിക്കാന്‍ കഴിയും. എന്‍.ആര്‍.ഇ റുപ്പി അക്കൗണ്ടിലാണെങ്കില്‍ നിക്ഷേപിക്കുന്ന സമയത്ത് രൂപയായിമാറും. മൂല്യമിടിയുന്ന സാഹചര്യത്തില്‍ കൂടുതല്‍ നേട്ടത്തോടെ നിക്ഷേപിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും.

എന്‍.ആര്‍.ഇ അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ പ്രധാനമായും നാട്ടിലെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. അതേസമയം, വിദേശ കറന്‍സിയിലെ നിക്ഷേപങ്ങള്‍(എഫ്.സി.എന്‍.ആര്‍-ബി) കാലാവധിയെത്തുമ്പോള്‍ അവിടത്തെ ആവശ്യങ്ങള്‍ക്കാണ് പ്രയോജനപ്പെടുത്താറുള്ളത്. ഡോളര്‍, പൗണ്ട്, യൂറോ, യെന്‍ തുടങ്ങിയ കറന്‍സികളില്‍ നിക്ഷേപം നിലനിര്‍ത്താന്‍ കഴിയുന്നതിനാലാല്‍ എഫ്.സി.എന്‍.ആര്‍-ബി അക്കൗണ്ടുകളുടെ കാര്യത്തില്‍ നിക്ഷേപകര്‍ക്ക് വിനിമയ നിരക്കിലെ റിസ്‌ക് ഉണ്ടാകാറില്ല. ജനുവരി അവസാനത്തോടെ ഈ വിഭാഗത്തിലെ നിക്ഷേപം 32.8 ബില്യണ്‍ ഡോളറായി വര്‍ധിച്ചവെന്നത് ശ്രദ്ധേയമാണ്. 

Content Highlights: NRIs withdraw more from Indian banks than deposited between Oct 2023-Jan 2024.