ഇന്ത്യൻ കോഫി ഹൗസ്: ജീവനക്കാരില്ലാതെ 13 ശാഖകൾ പൂട്ടി

#എം.കെ. സുരേഷ്
ഇന്ത്യന്‍ കോഫി ഹൗസ് (ഫോട്ടോ: മാതൃഭൂമി ആര്‍ക്കേവ്‌സ്)
ഇന്ത്യന്‍ കോഫി ഹൗസ് (ഫോട്ടോ: മാതൃഭൂമി ആര്‍ക്കേവ്‌സ്)

തിരുവനന്തപുരം: നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ് ശാഖകൾക്കുപകരം പുതിയവ തുടങ്ങാൻ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പൂട്ടിപ്പോയവയിൽ ചിലതിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യും.തൃശ്ശൂർമുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ 13 ശാഖകളാണ് പൂട്ടിയത്.

ഈ ജില്ലകളിലായി 45 കോഫിഹൗസുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 11 വർഷത്തിനിടെ വിരമിച്ചവരും മരിച്ചവരും ഉൾപ്പെടെ 1281 ജീവനക്കാർ കുറഞ്ഞു.

വിരമിച്ചവർക്കുപകരം പുതിയ നിയമനം നടത്താൻ കഴിഞ്ഞ രണ്ടുസർക്കാരും അനുമതി നൽകിയിരുന്നില്ല. അടിയന്തരമായി അഞ്ഞൂറോളം പേരെ നിയമിച്ചാലേ പ്രതിസന്ധി മറികടക്കാനാകൂ. സർക്കാരിൽനിന്ന് അനുമതി തേടി കാത്തിരിക്കുകയാണ് സൊസൈറ്റിയെന്ന് പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ പറഞ്ഞു.പത്തിലേറെ സ്ഥലത്ത് പുതിയ കോഫിഹൗസുകൾ തുടങ്ങണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

തിരുവനന്തപുരത്ത് എം.എൽ.എ. ഹോസ്റ്റലിൽ ശാഖയുടെ പ്രവർത്തനവും ജീവനക്കാരെ നിയമിക്കുന്ന മുറയ്ക്ക് പുനരാരംഭിക്കും.സൊസൈറ്റി പിടിച്ചടക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ നിയമനം നടത്താൻ ഇടതുസർക്കാർ അനുമതി നൽകിയില്ലെന്നാണ് ഭാരവാഹികളുടെ കുറ്റപ്പെടുത്തൽ. വിവിധ രാഷ്ട്രീയപ്പാർട്ടികൾ ഉൾപ്പെട്ട സഹകരണവേദി എന്നപേരിലുള്ള ഭരണസമിതിക്കാണ് ഇപ്പോൾ ഭരണം.

Content Highlights: 13 Indian Coffee House branches closed due to financial and staffing shortages., 1,281 staff members lost over 11 years without new replacements., Society requires urgent recruitment of 500 employees to restore operations., Plans to reopen existing branches and launch new outlets across Kerala., Political deadlock cited as a reason for delayed recruitment permissions.