ബാങ്കുകള്‍ കെവൈസി കര്‍ശനമാക്കുന്നു: കൂടുതല്‍ രേഖകള്‍ നല്‍കേണ്ടിവന്നേക്കാം

Photo: AFP
Photo: AFP

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പരിഗണിച്ച് കൈവസി(ഉപഭോക്താവിനെ അറിയുക)നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍. വ്യത്യസ്ത രേഖകളുപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്‍ എടുത്തിട്ടുള്ളവരില്‍നിന് ബാങ്കുകള്‍ വ്യക്തത തേടും. 

നിലവിലുള്ള എല്ലാ അക്കൗണ്ടുകളിലും ഫോണ്‍ നമ്പര്‍ പുതുക്കി നല്‍കാന്‍ ആവശ്യപ്പെടും. ഒന്നിലധികം അക്കൗണ്ടുകളിലോ ജോയന്റ് അക്കൗണ്ടുകളിലോ ഒരേ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുള്ളവരോടും ഇക്കാര്യം ആവശ്യപ്പെടും. 

വ്യത്യസ്ത തലത്തിലുള്ള പരിശോധനയാകും നടത്തുക. പാന്‍, ആധാര്‍, മൊബൈല്‍ നമ്പര്‍ എന്നിങ്ങനെ പരിശോധിച്ച് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒന്നിലധികം അക്കൗണ്ടുകള്‍ ഉള്ളവര്‍ അത് ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ വ്യത്യസ്ത കെവൈസി രേഖകള്‍ ഉപയോഗിച്ച് പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ അനുവദിക്കും. 

പാസ്‌പോര്‍ട്ട്, ആധാര്‍, വോട്ടര്‍ കാര്‍ഡ്, എന്‍ആര്‍ഇജിഎ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ കഴിയും. അക്കൗണ്ട് വിവരങ്ങള്‍ പങ്കിടാന്‍ അനുമതിയുള്ള(അക്കൗണ്ട് അഗ്രിഗേറ്റര്‍)വര്‍ അക്കൗണ്ട് ഉടമകളുടെ സാമ്പത്തിക ആസ്തികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് ഏകീകരിച്ച് സൂക്ഷിക്കും. 

ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍(എഫ്.എസ്.ഡി.സി) കെവൈസി പരിഷ്‌കരണം സംബന്ധിച്ച് കഴിഞ്ഞമാസം ചര്‍ച്ച ചെയ്തിരുന്നു. ഏക്രീകൃത കെവൈസി മാനദണ്ഡങ്ങള്‍, സാമ്പത്തിക മേഖലയിലുടനീളമുള്ള പരസ്പര ഉപയോഗം, കൈവൈസി പ്രക്രിയയുടെ ലളിതവത്കരണം, ഡിജിറ്റലൈസേഷന്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചയായി. 

ധനകാര്യ സേവന മേഖലകളില്‍ ഉടനീളം കൈവസി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ധനകാര്യ സെക്രട്ടറി ടി.വി സോമനാഥന്റെ നേതൃത്വില്‍ സര്‍ക്കാര്‍ സമിത രൂപീകരിച്ചിരുന്നു. അവരുടെകൂടി നിര്‍ദേശം കണക്കിലെടുത്താകും നടപടിക്രമങ്ങള്‍ പാലിക്കുക. 

Content Highlights: Indian banks to enhance KYC standards with multi-level verification