ബില്ലിനൊപ്പം സേവന ചാർജ്: റസ്റ്ററന്റുകൾക്ക് നോട്ടീസും പിഴയും

മുംബൈ: അനുമതികൂടാതെ റസ്റ്ററന്റുകളിൽ ഭക്ഷണത്തിന് ബില്ലിനൊപ്പം സേവനചാർജ് ഈടാക്കിയ സ്ഥാപനങ്ങൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നോട്ടീസ്.
രാജ്യത്തുടനീളം 41 സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ നോട്ടീസ് നൽകിയതായാണ് വിവരം. ചായോസ്, ഫിയസ്റ്റ ബാർബിക് നേഷൻ, ലോപെറ ഫ്രഞ്ച് ബേക്കറി, ചൈന ഗേറ്റ് റസ്റ്ററന്റ്, ഫൂ അഹമ്മദാബാദ് റസ്റ്ററന്റ്, പട്‌നയിലെ കഫെ ബ്ലൂ ബോട്ടിൽ തുടങ്ങിയ സ്ഥാപനങ്ങൾ ഇതിലുൾപ്പെടുന്നു. ഇതിൽ ചായോസിന്റെ നടത്തിപ്പു കമ്പനിയായ സൺഷൈൻ ടീഹൗസ് ലിമിറ്റഡിന് സി.സി.പി.എ. 50,000 രൂപ പിഴ ചുമത്തി. ബില്ലിങ് സോഫ്റ്റ് വേറിൽ മാറ്റംവരുത്താനും നിർദേശിച്ചിട്ടുണ്ട്. മറ്റു സ്ഥാപനങ്ങളുടെ കാര്യത്തിൽ നടപടികൾ തുടരുകയാണ്.
ദേശീയ ഉപഭോക്തൃ ഹെൽപ്പ്ലൈൻ (എൻ.സി.എച്ച്.) സംവിധാനത്തിലൂടെ ഉപഭോക്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കി. ബില്ലുൾപ്പെടെയാണ് പരാതി ലഭിച്ചിട്ടുള്ളത്. ഉപഭോക്താക്കളുടെ അനുമതി കൂടാതെ സേവന ചാർജ് ബില്ലിൽ ചേർത്തെന്നാണ് ആരോപണം. 2019 - ലെ ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ബില്ലിനൊപ്പം സേവന ചാർജ് ഉൾപ്പെടുത്തുന്നത് അധാർമിക നടപടിയായാണ് കണക്കാക്കുന്നത്.
Content Highlights: CCPA issued notices to 41 restaurants for forced service charges., Sunshine Teahouse (Chaayos) fined 50,000 INR for violations., Action taken based on National Consumer Helpline (NCH) complaints., Unauthorized service charges violate the Consumer Protection Act 2019., Restaurants ordered to modify billing software to remove automatic service fees.