മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം ആസ്തി 27.02 ലക്ഷം കോടിയായി: മുന്നിൽ എസ്ബിഐ

#Money Desk

മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി ആറുശതമാനം ഉയർന്ന് 3.7 ലക്ഷം കോടിയായതോടെ രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജുമെന്റ് കമ്പനിയായി എസ്ബിഐ മ്യൂച്വൽ ഫണ്ട്.

മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 2019 ഒക്ടോബർ-ഡിസംബർ പാദത്തിലെ 24.4 ലക്ഷം കോടി രൂപയിൽനിന്ന് 2020 ജനുവരി-മാർച്ച് പാദത്തിൽ 27.02 ലക്ഷം കോടി രൂപയായും വർധിച്ചു. 

എച്ച്ഡിഎഫ്‌സി മ്യൂച്വൽ ഫണ്ടിനെയാണ് എസ്ബിഐ മറികടന്നത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ(ആംഫി)പുറത്തുവിട്ട കണക്കുപ്രകാരമാണിത്.

ജനുവരി-മാർച്ച് പാദത്തിലാണ് എസ്ബിഐയ്ക്ക് ഈനേട്ടം. 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ 3.5 ലക്ഷം കോടി രൂപ ആസ്തിയുണ്ടായിരുന്ന എസ്ബിഐയുടെ സ്ഥാനം മൂന്നാമതായിരുന്നു. 

ഒക്ടോബർ-ഡിസംബർ പാദത്തിൽ 3.8 ലക്ഷംകോടി രൂപയുടെ ആസ്തിയാണ് എച്ച്ഡിഎഫ്‌സി കൈകാര്യം ചെയ്തിരുന്നത്. ജനുവരി-മാർച്ച് പാദത്തോടെ ഇത് 3.6 ലക്ഷം കോടി രൂപയായി കുറഞ്ഞു. 

3.5 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ടാണ് മൂന്നാം സ്ഥാനത്ത്. 2.4 ലക്ഷം കോടി കൈകാര്യം ചെയ്യുന്ന ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട് നാലാം സ്ഥാനത്തുമുണ്ട്. 

Content Highlights: