എം.ജി.എസ്. നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

എം.ജി.എസ്. | ഫോട്ടോ: പി. കൃഷ്ണപ്രദീപ്/മാതൃഭൂമി
എം.ജി.എസ്. | ഫോട്ടോ: പി. കൃഷ്ണപ്രദീപ്/മാതൃഭൂമി

കോഴിക്കോട്: അന്തരിച്ച ചരിത്രകാരന്‍ എം.ജി.എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ശനിയാഴ്ച വൈകീട്ട് 4.37-ന് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മേയര്‍ ബീനാഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സ്മൃതിപഥത്തിലെത്തി. 

തുടര്‍ന്ന് നടന്ന അനുശോചനയോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ. അനുശോചന പ്രമേയം അവതരിപ്പിച്ചു. മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി. കെ.ടി. ജലീല്‍ എംഎല്‍എ, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

എം.ജി.എസിന്റെ കുടുംബം യോഗത്തില്‍ പങ്കാളികളായി. മന്ത്രി എ.കെ. ശശീന്ദ്രന്‍ നേരത്തെ മലാപറമ്പിലെ എം.ജി.എസിന്റെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി എഡിഎം സി. മുഹമ്മദ് റഫീഖ് വീട്ടിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു.

Content Highlights: Historian M.G.S. Narayanan Passes Away