'കരിയറിന് പ്രാധാന്യം കൊടുക്കുന്നവര്‍ വേണ്ട,എന്റെ കുട്ടികളുടെ അമ്മയായി ജീവിക്കുന്ന സ്ത്രീ മതി'

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

വ്യക്തികള്‍ക്ക് പരസ്പരം അടുത്തറിയാനും ബന്ധങ്ങള്‍ തുടങ്ങാനുമെല്ലാം സഹായമാകുന്ന ഡേറ്റിങ് ആപ്പുകള്‍ ഇന്ന് നിരവധിയുണ്ട്. ഇത്തരത്തില്‍ ഏറെ പ്രചാരത്തിലുള്ള ഒരു ഡേറ്റിങ് ആപ്പാണ് ടിന്‍ഡര്‍. ഇതിലൂടെ വ്യക്തികള്‍ക്ക് പരസ്പരം പ്രൊഫൈലുകള്‍ കാണാനും ചാറ്റ് ചെയ്യാനുമെല്ലാം കഴിയും. ഇത്തരത്തില്‍ ടിന്‍ഡര്‍ ചാറ്റിലൂടെ ഒരാള്‍ ഒരു സിംഗിള്‍ മദറിന് അയച്ച മെസ്സേജ് ആണിപ്പോള്‍ വൈറലായിരിക്കുന്നത്. റെഡ്ഡിറ്റിലൂടെ യുവതി തന്നെയാണ് ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചത്.

തങ്ങള്‍ക്ക് പരസ്പരം അടുക്കാന്‍ സാധിക്കുമോയെന്ന അന്വേഷണത്തില്‍ യുവതി തനിക്ക് യോജിച്ച ആളെല്ലന്നാണ് ഇയാള്‍ പറയുന്നത്. അത് എന്തുകൊണ്ടാണെന്ന് യുവതി ചോദിക്കുമ്പോള്‍ മറുപടിയായി അയാള്‍ നിരത്തുന്ന കാരണങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

'മുപ്പത്തിയഞ്ച് വയസുള്ള, കുട്ടികളുള്ള സ്ത്രീ ആയതിനാല്‍ തന്നെ കുട്ടികള്‍ക്ക് ശേഷമായിരിക്കും എനിക്ക് പരിഗണന ലഭിക്കുക. അത് എന്റെ കുട്ടികള്‍ അല്ലല്ലോ എന്നത് പോട്ടെ, നിങ്ങള്‍ക്ക് ഇനി കുട്ടികള്‍ വേണമെന്ന് തോന്നാനുള്ള സാധ്യത കുറവല്ലേ, ഇനി അഥവാ തോന്നിയാലും ഈ പ്രായത്തില്‍ അത് സാധ്യമാകണമെന്നില്ല. നിങ്ങള്‍ കരിയറിന് ശ്രദ്ധ കൊടുക്കുന്ന സ്ത്രീ കൂടിയാണ്. അതുകൊണ്ടുതന്നെ ആദ്യ പരിഗണന കരിയറിനായിരിക്കും. ഇത്തരത്തിലുള്ള സ്ത്രീകളുടെ പുരുഷന്‍മാരോടുള്ള മനോഭാവം മോശമായിരിക്കും. എനിക്ക് ആവശ്യമുള്ളത് വീട്ടില്‍ തന്നെ കഴിയുന്ന എന്റെ കുട്ടികളുടെ അമ്മയായി ജീവിക്കുന്ന ഒരു സ്ത്രീയെ ആണ്. അവരാകുമ്പോള്‍ എന്നെ നന്നായി പരിപാലിക്കുകയും എന്നോട് ആത്മാര്‍ത്ഥത കാണിക്കുകയും ചെയ്യും. എന്നും എന്നോട് വിധേയപ്പെട്ട് ജീവിക്കുകയും ചെയ്യും. പക്ഷേ എന്തുചെയ്യാം,അങ്ങനെ ഒരാളെ കണ്ടെത്തുക സാധ്യമല്ല.  എന്നെപ്പോലെയുള്ളവര്‍ക്കാണെങ്കില്‍ ഈ ഡേറ്റിങ് ഒന്നും ശരിയായി വരികയുമില്ല.-' യുവതിക്ക് അയച്ച മെസ്സേജില്‍ ഇദ്ദേഹം പറയുന്നു. 

ഇത് റെഡ്ഡിറ്റില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് ഇയാള്‍ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. തീര്‍ത്തും സ്ത്രീവിരുദ്ധമായ കാഴ്ച്ചപ്പാടാണ് ഇതെന്നും ഏത് കാലത്താണ് ഇയാള്‍ ജീവിക്കുന്നതെന്നും ആളുകള്‍ ചോദിക്കുന്നു. സെക്‌സിസ്റ്റ് ആണ് ഇദ്ദേഹമെന്നും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. 

Content Highlights: tinder match slammed for sexist rejection message sent to single mother