പാർട്ടിക്കിടെ പെൺകുട്ടിയെ കസേരയിൽ നിന്ന് തള്ളിയിട്ടു; സാറ അലി ഖാനെതിരെ ആരോപണവുമായി ഓറി

സോഷ്യൽ മീഡിയയിലെ പ്രിയങ്കരനായ ഓറി ബോളിവുഡ് നടി സാറ അലി ഖാനെപ്പറ്റിനടത്തിയ പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമാണ്. മുൻപ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ നിലനിൽക്കുന്ന കടുത്ത പിണക്കത്തിന്റെ പശ്ചാത്തലത്തിൽ, ഒരു പാർട്ടിക്കിടെ സാറ ഒരു പെൺകുട്ടിയെ കസേരയിൽ നിന്ന് തള്ളി താഴെയിട്ട സംഭവമാണ് ഓറി പറയുന്നത്.ഒരു അഭിമുഖത്തിലാണ് ഓറി പഴയൊരു പാർട്ടിയിലെ രസകരവും എന്നാൽ വിചിത്രവുമായ സംഭവം ഓർത്തെടുത്തത്. അന്ന് നടക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും എന്നാൽ അതിന്റെ പഴിയും ദുരനുഭവവും മുഴുവൻ തനിക്ക് ഏറ്റെടുക്കേണ്ടി വന്നെന്നും ഓറി വെളിപ്പെടുത്തുന്നു.
കസേരയ്ക്ക് വേണ്ടിയുള്ള തർക്കം
പാർട്ടിക്കിടെ താനും സാറ അലി ഖാനും ഇരിക്കാൻ ഒരിടം തിരയുകയായിരുന്നുവെന്ന് ഓറി ഓർക്കുന്നു. ആ സമയത്താണ് ഒരു പെൺകുട്ടി ഒരു കസേരയിൽ ഇരിക്കുന്നത് ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് തന്നെ സാറ ആ പെൺകുട്ടിയെ കസേരയിൽ നിന്ന് തള്ളി താഴെയിടുകയും, ആ കസേര കൈക്കലാക്കുകയുമായിരുന്നുവെന്ന് ഓറി ആരോപിക്കുന്നു. എന്നാൽ കഥ അവിടെ അവസാനിച്ചില്ല; തള്ളി താഴെയിട്ടത് സാറയായിരുന്നെങ്കിലും അതിന്റെ പഴി മുഴുവൻ എത്തിയത് ഓറിയുടെ തലയിലാണ്. അന്ന് സാറ വലിയ ജനപ്രീതിയും ഖ്യാതിയുമുള്ള നടിയായിരുന്നു. അതിനാൽ തന്നെ, അക്രമത്തിന് ഇരയായ പെൺകുട്ടി സാറയോട് ചോദ്യങ്ങൾ ചോദിക്കാനോ എതിർക്കാനോ മുതിർന്നില്ല. പകരം, തന്റെ ദേഷ്യവും അമർഷവും മുഴുവൻ ഓറിക്കു നേരെയാണ് ആ പെൺകുട്ടി തിരിച്ചുവിട്ടത്. ചെയ്യാത്ത തെറ്റിനാണ് താൻ വലിയ വിചാരണ നേരിടേണ്ടി വന്നതെന്ന് ഓറി പറഞ്ഞു.
വിചിത്രമായ വസ്ത്രധാരണം
സംഭവം നടന്ന സമയത്ത് താൻ വളരെ വ്യത്യസ്തമായ ഒരു വേഷവിധാനത്തിലായിരുന്നുവെന്ന് ഓറി ഓർത്തെടുക്കുന്നു. ഒരു തൊപ്പി, ഫാഷനബിൾ ആയ തലപ്പാവ്, പ്രത്യേകതരം സൺഗ്ലാസ് എന്നിവയൊക്കെ ധരിച്ചാണ് താൻ അന്ന് പാർട്ടിയിൽ എത്തിയത്. അമർഷത്തോടെ തന്റെ അടുത്തേക്ക് വന്ന പെൺകുട്ടി ഒടുവിൽ ശാന്തയായി. 'നിങ്ങൾ എന്നെ കസേരയിൽ നിന്ന് തള്ളി താഴെയിട്ടതിൽ കുഴപ്പമില്ല, അതൊരു തെറ്റുപറ്റിയതാണെന്ന് എനിക്കറിയാം,' എന്ന് ആ പെൺകുട്ടി ഓറിയോട് പറഞ്ഞു. എന്നാൽ, താനല്ല അത് ചെയ്തതെന്ന സത്യം അറിയാമായിരുന്നിട്ടും, 'അതൊരു തെറ്റുപറ്റിയതല്ല, എങ്കിലും നന്ദി' എന്ന് പറഞ്ഞ് താൻ ആ വിഷയം അവിടെ അവസാനിപ്പിക്കുകയായിരുന്നുവെന്നും ഓറി തുറന്നുപറഞ്ഞു.
സാറയുമായുള്ള ബന്ധത്തിലെ വിള്ളൽ
സാറ അലി ഖാനുമായുള്ള സൗഹൃദം തകരാനുള്ള യഥാർത്ഥ കാരണങ്ങളെക്കുറിച്ചും ഓറി അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. 2021-ൽ സാറയുടെ അമ്മയും മുതിർന്ന നടിയുമായ അമൃത സിംഗിൽ നിന്ന് തനിക്ക് വലിയ രീതിയിലുള്ള മാനസിക വിഷമങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് ഓറി വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ ഏറ്റവും കറുത്തതും വിഷാദഭരിതവുമായ ഒരു ഘട്ടമായിരുന്നു അത്. എന്നാൽ ആ പ്രതിസന്ധി തനിക്ക് മാനസികമായ കരുത്തു നൽകിയെന്നും അതിനാൽ ഒരു തരത്തിൽ അമൃതയോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും ഓറി പറഞ്ഞു. അമൃതയുമായുള്ള അസ്വാരസ്യങ്ങളാണ് സാറയുമായുള്ള സൗഹൃദത്തെയും ബാധിച്ചത്.
തുടർന്ന് 2025-ൽ സാറ അലി ഖാന്റെ ജന്മദിന ചിത്രങ്ങൾ ഓറി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഇവരുടെ ശത്രുത പരസ്യമാകുന്നത്. സാറയുടെ മോശം ചിത്രങ്ങളാണ് ഓറി പുറത്തുവിട്ടതെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നു. ഇതിനു പിന്നാലെ ബോളിവുഡിലെ 'ഏറ്റവും മോശം മൂന്ന് പേരുകൾ' എന്ന തലക്കെട്ടോടെ ഓറി ഒരു റീൽസ് പങ്കുവെച്ചിരുന്നു. ഇതിൽ സാറ, അമൃത, പലക് തിവാരി എന്നിവരുടെ പേരുകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഈ സംഭവത്തോടെ സാറയും സഹോദരൻ ഇബ്രാഹിം അലി ഖാനും ഓറിയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്യുകയായിരുന്നു.ബോളിവുഡ് സെലിബ്രിറ്റികളുടെ ആഘോഷങ്ങൾക്കും തിളക്കങ്ങൾക്കും പിന്നിൽ മറഞ്ഞിരിക്കുന്ന അസ്വാരസ്യങ്ങളും ഈഗോ പോരാട്ടങ്ങളുമാണ് ഓറിയുടെ പുതിയ വെളിപ്പെടുത്തലിലൂടെ വീണ്ടും ചർച്ചയാകുന്നത്. എന്നാൽ ഓറിയുടെ ഈ ഗുരുതര ആരോപണങ്ങളോട് സാറ അലി ഖാനോ അവരുടെ പ്രതിനിധികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.