തലച്ചോറിൽ 5 ശസ്ത്രക്രിയ; ഭക്ഷണം കഴിക്കുന്നത് എങ്ങനെയെന്നുപോലും മറന്നു; വീണ്ടും പഠിച്ചെടുത്ത് യുവതി

ആറുമാസത്തിനിടെ തലച്ചോറില്‍ അഞ്ച് ശസ്ത്രക്രിയ. പാര്‍ശ്വഫലമായി വായനയും എഴുത്തും നടത്തവുമടക്കം അടിസ്ഥാന കഴിവുകള്‍ നഷ്ടപ്പെട്ടുപോയി. കുടുംബത്തിന്റെ സഹായത്തോടെ വീണ്ടും പഠിച്ചെടുത്ത് മുംബൈയില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശി 31-കാരി പദ്മജ.
തലച്ചോറില്‍ പഴുപ്പുനിറഞ്ഞ വീക്കത്തെത്തുടര്‍ന്നായിരുന്നു പദ്മജയ്ക്ക് ശസ്ത്രക്രിയ വേണ്ടിവന്നത്. തലച്ചോറിലെ കോശങ്ങളില്‍ബാക്ടീരിയുടേയോ ഫംഗസിന്റേയോ അണുബാധയുണ്ടാവുന്ന ഒരുതരം അസുഖമാണിത്. 2017-ല്‍ കലശലായ തലവേദനയോടെയായിരുന്നു തുടക്കം. പല ഡോക്ടര്‍മാരേയും സമീപിച്ചെങ്കിലും വേദന കുറഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ന്യൂറോളജിസ്റ്റുകള്‍ തലച്ചോറില്‍ വീക്കം കണ്ടെത്തിയത്. 40 ദിവസത്തിനിടെ നാലുതവണ വീണ്ടും ശസ്ത്രക്രിയ. പിന്നീട് നാലുമാസത്തിന് ശേഷമായിരുന്നു അടുത്ത ശസ്ത്രക്രിയ.
അഭിനയവും ഫോട്ടോഗ്രഫിയും പഠിക്കുന്ന കാലത്താണ് അസുഖം ബാധിച്ചത്. നാലുഭാഷകള്‍ കൈകാര്യം ചെയ്യുമായിരുന്നു. ഫോട്ടോഗ്രാഫറനെന്ന നിലയിലും സിനിമ നിര്‍മാതാവ് എന്ന നിലയിലും ശ്രദ്ധനേടിവരുമ്പോഴാണ് ശസ്ത്രക്രിയകള്‍ വേണ്ടിവരുന്നതും അടിസ്ഥാന കഴിവുകള്‍ പോലും മറന്നുപോയതും.
'ഭക്ഷണം കഴിക്കാന്‍ പോലും അറിയാതയായി. ബുദ്ധിമുട്ടേറിയ കാലമായിരുന്നു അത്. എന്തുകൊണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാരോട് ചോദിച്ചു. തലച്ചോറിന്റെ വലതുഭാഗത്തെയാണ് അസുഖം ബാധിച്ചതെന്നായിരുന്നു മറുപടി. പിതാവ് ഒരുവര്‍ഷം ലീവെടുത്ത് കൂടെനിന്നു. പിതാവും എന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് ഓരോ കാര്യവും പഠിപ്പിച്ചെടുത്തത്. ഒരു കുട്ടിചെയ്യുന്നതുപോലെ എ.ബി.സി. മുതല്‍ പഠിക്കണമായിരുന്നു', പദ്മജ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഏഴുവര്‍ഷമായി പഠനം തുടരുകയാണെന്നാണ് പദ്മജ പറയുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി മുംബൈയിലാണ് താമസിക്കുന്നത്. അഭിനയവും ഫോട്ടോഗ്രാഫിയും സിനിമാ നിര്‍മാണവും പഠിച്ചുകൊണ്ടിരിക്കുന്നു. ബോംബെയെക്കുറിച്ച് ഒരു സിനിമ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ പദ്മജ.
Content Highlights: Padmaja, a 31-year-old, underwent 5 brain surgeries in 6 months, losing basic skills