പേവിഷത്തിനെതിരെ 4 ഇൻജക്ഷൻ, എല്ലാം സൗജന്യം! ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പുകഴ്ത്തി ജർമൻ യുവാവ്

ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പുകഴ്ത്തുന്ന വിദേശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ജർമനിയിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ ഡേവിഡ് നെബെലാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായത്. ഒമ്പതുവർഷമായി ലോകത്തെ വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കുന്നയാളാണ് ഡേവിഡ്. ഗുജറാത്തിലെ സൂറത്തിലൂടെ സഞ്ചരിക്കവെ തെരുവുപട്ടിയുടെ കടിയേറ്റതിനെ തുടർന്നാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. ഒരു രൂപ പോലും വാങ്ങാതെ ചികിത്സ ലഭിച്ചതോടെയാണ് ഇന്ത്യൻ ആരോഗ്യരംഗത്തെ കുറിച്ച് ഡേവിഡ് അത്ഭുതം കൂറിയത്.
'കഴിഞ്ഞരാത്രി എന്നെ ഒരു തെരുവുനായ കടിച്ചു. പേവിഷബാധയ്‌ക്കെതിരെ എനിക്ക് മുൻകരുതലെടുക്കേണ്ടതായി വന്നു. അതിനാൽ ഞാൻ ഇന്ത്യയിലെ ഒരു സർക്കാർ ആശുപത്രിയിൽ പോയി. അവിടെ വെച്ച് ഞാൻ അത്ഭുതപ്പെട്ട് പോയി. പൂർണമായും സൗജന്യമായാണ് എനിക്ക് ആശുപത്രിയിൽ ചികിത്സ ലഭിച്ചത്.' -ഡേവിഡ് വീഡിയോയിൽ പറഞ്ഞു.
'നാല് ഇൻജക്ഷനാണ് എനിക്ക് വേണ്ടിയിരുന്നത്. അത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എങ്കിലും, ഞാൻ ശരിക്കും അമ്പരന്നുപോയി. എത്രപെട്ടെന്നും വൃത്തിയോടെയുമാണ് ഇവരുടെ സേവനം. ഇത് ഗംഭീരമാണ്. ശരിക്കും ഞാൻ അത്ഭുതപ്പെട്ടു. ഇന്ത്യയിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയാൽ വിദേശികൾക്ക് ഒരിക്കലും സൗജന്യചികിത്സ ലഭിക്കില്ല. ഇത് വളരെ ആകർഷകമാണ്.' -ഡേവിഡ് തുടർന്നു.
മൂന്നുലക്ഷത്തിലേറെ പേരാണ് ഡേവിഡിന്റെ വീഡിയോ ഇതിനകം കണ്ടത്. നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. 'യുഎസ്സിലായിരുന്നെങ്കിൽ നിങ്ങളുടെ അഞ്ച് വർഷത്തെ സമ്പാദ്യം മുഴുവൻ ചെലവാകുമായിരുന്നു' എന്നാണ് ഒരാൾ കുറിച്ചത്. 'ഇന്ത്യയിൽ വെച്ച് പട്ടിയോ, പൂച്ചയോ, കുരങ്ങനോ, മാന്തുകയോ കടിക്കുകയോ ചെയ്താൽ എല്ലായ്‌പ്പോഴും സർക്കാർ ആശുപത്രിയിൽ പോകുക' എന്നാണ് മറ്റൊരാൾ പറഞ്ഞത്. ലളിതമായി എടുക്കരുതെന്നും ആശുപത്രിയിൽ തുടർചികിത്സയ്ക്കായി പോകണമെന്നും മറ്റുചിലർ ഉപദേശിച്ചു.
Content Highlights: German traveler and content creator David Nebel, who has been traveling for nine years, shared a viral video praising India's healthcare system. After being bitten by a stray dog in Surat, Gujarat, Nebel visited a government hospital for anti-rabies injections. He was astonished to receive high-quality, efficient service and all four necessary injections completely free of charge—something he noted would be impossible for foreigners in many other countries without significant costs.