നീലേശ്വരം ഹൈവേയിൽ ആധുനിക മീൻമാർക്കറ്റ്

തീരദേശ വികസന കോർപ്പറേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചു
നീലേശ്വരം : നഗരസഭയിലെ ഹൈവേ കവലയിൽ ആധുനിക മീൻമാർക്കറ്റ് വരുന്നു. ഇതിന് മുന്നോടിയായി തീരദേശ വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലപരിശോധനയ്ക്കെത്തി. പഴയ പഞ്ചായത്ത് കല്യാണമണ്ഡപം പൊളിച്ചുമാറ്റിയ സ്ഥലത്ത് മീൻമാർക്കറ്റ് നിർമിക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിനായി നഗരസഭ എൻജിനിയറിങ് വിഭാഗം 1.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി .
നീലേശ്വരം നഗരസഭ മീൻ മാർക്കറ്റിന്റെ ശോച്യാവസ്ഥ മാതൃഭൂമി അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ആധുനിക മീൻമാർക്കറ്റ് പദ്ധതിക്ക് സംസ്ഥാന സർക്കാരിൽനിന്ന് സാമ്പത്തികസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി സന്ദീപ് വാരിയർ എം.എൽ.എ.യ്ക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ. നടത്തിയ ഇടപെടലിനെ തുടർന്നാണ് തീരദേശ വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. സംസ്ഥാന സർക്കാർ അനുവദിക്കുന്ന തുകയ്ക്ക് പുറമേ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായി വരുന്ന തുക അനുവദിക്കാൻ നഗരസഭ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.
തീരദേശ വികസന കോർപ്പറേഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എൻ. വിനയൻ, അസിസ്റ്റന്റ് എൻജിനീയർ എസ്. ശരണ്യ, ഓവർസിയർ പി പി. അക്ഷയ്‌കുമാർ എന്നിവരാണ് ഉദ്യോഗസ്ഥസംഘത്തിലുണ്ടായിരുന്നത്.
നീലേശ്വരം നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.എം. സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷരായ ഇ. ചന്ദ്രമതി, എ.വി. സുരേന്ദ്രൻ, കൗൺസിലർമാരായ സതി ഭരതൻ, പി വി. സതീശൻ, ഇ. ഷജീർ, പ്രദീപ് ഇട്ടപ്പുറം, ടി.പി. ബീന, നീലേശ്വരം നഗരസഭ അസി. എൻജിനീയർ പി.വി. വിനോദ് എന്നിവർ നഗരസഭാസംഘത്തിലുണ്ടായി. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും സ്ഥലത്തെത്തി.