ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വർധന; കൂടുതൽ വിവരങ്ങൾ തേടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: മുപ്പത്തഞ്ച് വയസ്സില്‍ താഴെയുള്ളവര്‍ക്കിടയില്‍ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍, ഇതിനു വിധേയരാകുന്നവരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തേടുന്നു. ഗര്‍ഭപാത്രം നീക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തി സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ പദ്ധതി തയ്യാറാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാനങ്ങളില്‍നിന്നാണ് വിവരംതേടുന്നത്.
ദേശീയ കുടുംബാരോഗ്യ സര്‍വേപ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 3.3 ശതമാനത്തിന്റെ വര്‍ധനയാണ് ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയകളിലുണ്ടായിരിക്കുന്നത്. ക്രമരഹിതമായ രക്തസ്രാവം, ഗര്‍ഭപാത്രത്തിലുണ്ടാകുന്ന ഫൈബ്രോയിഡുകള്‍ വളര്‍ച്ച തുടങ്ങിയവയ്ക്ക് ശാശ്വതപരിഹാരമായാണ് ഡോക്ടര്‍മാര്‍ പൊതുവേ ഈ ശസ്ത്രക്രിയ നിര്‍ദേശിക്കുന്നത്.
ദേശീയ ആരോഗ്യസംഘടനയുടെ 2019-ലെ കണക്കുപ്രകാരം ഗര്‍ഭപാത്രം നീക്കംചെയ്യുന്ന സ്ത്രീകളുടെ ശരാശരിപ്രായം 34 ആണ്. യു.എസ്., ജര്‍മനി, ഓസ്ട്രേലിയ, അയര്‍ലന്‍ഡ്, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍ ഇത് 44-59 വയസ്സിനിടയിലാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ ശസ്ത്രക്രിയകളില്‍ 67.7 ശതമാനവും നടക്കുന്നത് സ്വകാര്യ ആശുപത്രികളിലാണ്. കേരളത്തില്‍ 58.4 ശതമാനം ശസ്ത്രക്രിയകളും സ്വകാര്യ ആശുപത്രികളിലാണ്.
സ്ത്രീകളുടെ എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം ഗര്‍ഭപാത്രം നീക്കംചെയ്യലല്ലെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങള്‍ പ്രതികരിച്ചു. ചെറുപ്രായത്തില്‍ത്തന്നെ ഗര്‍ഭപാത്രം നീക്കംചെയ്യുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കും. സമീപവര്‍ഷങ്ങളില്‍ ഇത്തരം ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നതായും മന്ത്രാലയം പറഞ്ഞു.
Content Highlights: uterus removal, union government to collect more details, health