പരാതിപ്പെട്ടിട്ട് രണ്ടുമാസം. അപകടക്കെണിയായ മരക്കമ്പ് 'കാണാതെ' അധികൃതർ

അരൂർ : തലയ്ക്കുമുകളിൽ എപ്പോൾ വേണമെങ്കിലും വീഴാം ഉണങ്ങി ഉറഞ്ഞുനിൽക്കുന്ന ഈ മരക്കമ്പ്. വലിയ തണൽമരത്തിന്റെ ഉണങ്ങിയ കമ്പ് വെട്ടിമാറ്റണമെന്നുകാട്ടി പരാതി നൽകിയിട്ട് മാസം രണ്ടുകഴിഞ്ഞു. അപകടസാധ്യത മുന്നിൽ കണ്ട് മാതൃഭൂമി വാർത്തയും പ്രസിദ്ധീകരിച്ചു. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന അധികൃതർ അരൂർ മേഖലയിൽ മരങ്ങൾ വെട്ടി മാറ്റുന്നുമുണ്ട്.
ദേശാടനപ്പക്ഷികൾ ചേക്കറിയിരുന്ന തല്ലി മരമാണ് കഴിഞ്ഞ ദിവസം വെട്ടിമാറ്റിയത്. ഇതിന് അനുമതിയുണ്ടോ എന്നതിൽ ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് അപകടകരമായ മരക്കമ്പ് ഇപ്പോഴും നിലനിൽക്കുന്നത്.
അരൂർ തോപ്പുംപടി പാതയ്ക്ക് കുറുകേയാണ് യാത്രക്കാരുടെ തലയ്ക്കു മുകളിൽ അപകടകരമായ ഈ കമ്പ് നിൽക്കുന്നത്. അരൂർ പുത്തനങ്ങാടിക്ക് സമീപമുള്ള കൂറ്റൻ മരത്തിലെ തീരെ ചെറുതല്ലാത്തൊരു കമ്പാണ് ഉണങ്ങി ചിതലിച്ചനിലയിൽ നിൽക്കുന്നത് ചെറുകാറ്റിൽ പോലും ഒടിഞ്ഞുവീഴാവുന്ന ഇതിന്റെ പുറം തൊലി അടർന്നുപോയിട്ടുണ്ട്. ഏറെ വാഹനത്തിരക്കുള്ള ഈ റോഡിൽ നിരവധി കാൽനടയാത്രക്കാരും കടന്നുപോകുന്നു.
വ്യവസായ വികസനകേന്ദ്ര മേഖല ആയതിനാലാണ് ഇവിടെ എപ്പോഴും തിരക്കുള്ളത്. അരൂർമുക്കം സ്വദേശി പി.എച്ച്. ചന്ദ്രനാണ് മരക്കമ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് മാസം മുൻപ് പരാതി നൽകിയത്.
പൊതുമരാമത്ത് വകുപ്പിന്റെ അടക്കം അനുമതിയോടെ അരൂർ പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ മരങ്ങൾ വെട്ടിനീക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
എന്നാൽ അപകടകരമായ ഉണക്കക്കമ്പ് ഇവരടക്കം ആരും കാണാത്തതിൽ ആശ്ചര്യപ്പെടുകയാണ് നാട്ടുകാർ.