ഒരുകാലത്ത് മലനിരകളില്‍ വിഹരിച്ച ചെന്നായ്ക്കള്‍ ഇന്നില്ല, അന്‍ഡലൂഷ്യയില്‍ ചെന്നായ്ക്കള്‍ വംശമറ്റു

പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

നൂറ്റാണ്ടുകളായി തെക്കന്‍ സ്‌പെയിനിലെ അന്‍ഡലൂഷ്യന്‍ മലനിരകളില്‍ ധാരാളമായി കണ്ടു വന്നിരുന്ന ജീവി വിഭാഗമാണ് ചെന്നായ്ക്കള്‍. എന്നാല്‍ ഇന്ന് സ്ഥിതി മാറി. അന്‍ഡലൂഷ്യയില്‍ ചെന്നായ്ക്കള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. 2003 മുതല്‍ ചെന്നായ്ക്കളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ഭരണകൂടം സെന്‍സസ് നടത്തിപ്പോരുന്നുണ്ട്. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതും എണ്ണമെടുക്കലിന്റെ പിന്നിലുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു. 

അന്‍ഡലൂഷ്യന്‍ പരിസ്ഥിതി വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020 മുതല്‍ പ്രദേശത്ത് ചെന്നായ്ക്കളുടെ സാന്നിധ്യമില്ല. എന്നാൽ 2013 മുതല്‍ തന്നെ മേഖലയില്‍ ചെന്നായ്ക്കളുടെ സാന്നിധ്യമില്ലായിരുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2010 വരെ 56 ചെന്നായ്ക്കള്‍ ഇവിടെയുണ്ടായിരുന്നു. 2003-ന് ശേഷം ഇവയുടെ പ്രജനനവും മേഖലയില്‍ നടന്നിട്ടില്ല. ആവാസവ്യവസ്ഥാ നാശം, വേട്ടയാടല്‍ തുടങ്ങിയവ ഇവയുടെ എണ്ണം കുറയാന്‍ കാരണമായി. 

യാതൊരുവിധ സംരക്ഷണ പ്രവര്‍ത്തനങ്ങളും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് വിമര്‍ശനങ്ങളുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവിവിഭാഗങ്ങളുടെ പട്ടികയില്‍ പോലും ഇവയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത്തരത്തില്‍ പട്ടികപ്പെടുത്തിയിരുന്നെങ്കില്‍ പ്രാദേശികമായി കണ്ടുവന്നിരുന്ന ചെന്നായ്ക്കളെ (ലോക്കല്‍ വൂള്‍ഫ് പോപ്പുലേഷന്‍) നിയമപരമായി സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടത്തിന് വന്നുചേര്‍ന്നേനെയെന്നുമാണ് വിമർശനസ്വരങ്ങൾ.

യൂറോപ്പിലെ ചെന്നായ്ക്കളുടെ ഭൂരിഭാഗവും കാണപ്പെടുന്നത് സ്‌പെയിനിലാണ്. 2021-ലെ കണക്കുകള്‍ പ്രകാരം സ്‌പെയിനില്‍ 2,000-2,500 ചെന്നായ്ക്കള്‍ വരെയാണ് ശേഷിക്കുന്നത്. എണ്ണത്തില്‍ 18 ശതമാനം വര്‍ധനവ് ലക്ഷ്യമിട്ടുള്ള സ്‌പെയിന്‍ ഭരണക്കൂടത്തിന്റെ വൂള്‍ഫ് റിക്കവറി പ്ലാന്‍ പ്രഖ്യാപിക്കുന്നതും 2021-ലാണ്. എന്നാല്‍ മഡ്രിഡിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം അടുത്തിടെ നടത്തിയ പഠനം ചെന്നായ്ക്കളുടെ എണ്ണം പട്ടികപ്പെടുത്തിയതിലും താഴെയാണെന്നാണ് പറയുന്നത്. 
 

Content Highlights: wolves declared extinct in Andalucía