‘അവിടെ പ്രസാദത്തിൽ കോഴിക്കറിയുണ്ട്’: മോദി മാടായിക്കാവ് സന്ദർശിക്കണമെന്ന് സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി, നരേന്ദ്രമോദി | Photo: ANI
സീതാറാം യെച്ചൂരി, നരേന്ദ്രമോദി | Photo: ANI

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണൂരിലെ മാടായിക്കാവ് സന്ദർശിക്കണമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വർ​ഗീയമായി വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്ന മോദി മാടായിക്കാവിലെ ആചാരങ്ങൾ കാണണമെന്നും അദ്ദേഹം പറഞ്ഞു. പഴയങ്ങാടിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി. 

ഹിന്ദു ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ മാംസാഹാരം കഴിക്കുന്നുവെന്നാണ് മോദി അടുത്തിടെ ഒരു പ്രസം​ഗത്തിൽ പറഞ്ഞത്. അതാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നം. വർഗീയമായ രീതിയിൽ എങ്ങനെയാണ് ചേരിതിരിവുണ്ടാക്കുക എന്ന് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്. 

നിങ്ങൾ മോദിയെ മാടായിക്കാവിലേക്ക് ക്ഷണിക്കണം. അവിടെ കോഴിക്കറിയാണ് പ്രസാദമായി നൽകുന്നതെന്ന് അദ്ദേഹത്തിന് കാണിച്ചുകൊടുക്കണം. നമുക്ക് വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭാഷയുമെല്ലാമുണ്ട്. എന്നാൽ, എല്ലാത്തിലുമുപരിയായി നാമെല്ലാം ഇന്ത്യക്കാരാണ്. ഈ വ്യത്യസ്തതകളെ തകർക്കാനാണ് മോദി ശ്രമിക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.

Content Highlights: Sitaram Yachuri wants Modi to visit Madayikkavu