'മരുന്ന് കൃത്യമായി കഴിക്ക്, നല്ല മനുഷ്യനാകാൻ നോക്ക്'; BJP-യുമായി ചര്‍ച്ചനടത്തിയത് സുധാകരനെന്ന് ഇ.പി

കണ്ണൂര്‍: ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ആരോപണത്തില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ബി.ജെ.പിയിലേക്കും ആര്‍.എസ്.എസിലേക്കും പോവേണ്ട ആവശ്യം തനിക്കില്ലെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. താന്‍ അവര്‍ക്കെതിരായി പൊരുതിവന്നവനാണ്. തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ നാട്ടിലെ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
'സുധാകരന്‍ അമിത് ഷായുമായും ബി.ജെ.പി. നേതാക്കളുമായും ബന്ധപ്പെടാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് സുധാകരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയിലേക്ക് പോകാന്‍ സുധാകരന്‍ തയ്യാറെടുത്തുകഴിഞ്ഞു. സുധാകരന്‍ ബി.ജെ.പിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. സാധാരണകഴിക്കുന്ന മരുന്ന് സുധാകരന്‍ ഇന്നലെ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഇന്ന് രാവിലെ അതിന്റെ തകരാറ് പ്രകടിപ്പിച്ച് ഞാനെന്തോ ബി.ജെ.പിയിലേക്ക് പോകാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഏതോ ഒരു ബി.ജെ.പി. വനിതാനേതാവിന്റെ അസിസ്റ്റന്റായി, അവരുമായി അടുപ്പമുള്ള ആളായി- ബി.ജെ.പി- ആര്‍.എസ്.എസ്. നേതാക്കളുമായി സുധാകരന് അടുപ്പമുണ്ടാവും- അതിന്റെ അടിസ്ഥാനത്തില്‍ തനിക്കൊരു വിവരംകിട്ടിയിരിക്കുന്നുവെന്ന് പറഞ്ഞ് പ്രസ്താവന നടത്തി', ഇ.പി. ആരോപിച്ചു.
'അള്‍ഷിമേഴ്‌സ് ഉണ്ടോ അദ്ദേഹത്തിന്. എന്തോ ഒരു തകരാറുണ്ടിപ്പോള്‍. ഈ തകരാറുംകൊണ്ട് പോയാല്‍ എങ്ങനെ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയും? സാമാന്യഗതിയില്‍ നല്ല മനുഷ്യനാകാന്‍ നോക്ക്, ഒരു നല്ല രാഷ്ട്രീയ നേതാവാകാന്‍ കഴിയുമോയെന്ന് പരിശ്രമിക്ക്, മരുന്ന് കൃത്യമായി കഴിക്ക്, ഓര്‍മശക്തി തിരിച്ചുപിടിക്കൂ, സത്യങ്ങളില്‍ ഊന്നിനില്‍ക്കൂ...', അദ്ദേഹം പറഞ്ഞു.
'എന്നെക്കൊല്ലാന്‍ ആര്‍.എസ്എസുകാര്‍ നിരവധി തവണ ബോംബെറിഞ്ഞതാണ്. സുധാകരന്‍ എന്നെ വെടിവെക്കാന്‍ അയച്ച രണ്ടുപേര്‍ ആര്‍.എസ്.എസുകാരായിരുന്നു. സുധാകരാ, ആ തോക്കിന്റെ പക ഇപ്പോഴും തീര്‍ന്നിട്ടില്ല അല്ലേ? ഇതൊന്നും നല്ല രാഷ്ട്രീയമല്ലെന്ന് മനസിലാക്കണം. മരുന്ന് കഴിച്ചിട്ടില്ല, ഓര്‍മശക്തി നഷ്ടപ്പെടുന്നു... മോഹന്‍ലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാന്‍ ഉപയോഗിക്കുന്നില്ല. നിലവാരം കുറഞ്ഞ ഒരാളോടും പ്രതികരിക്കാനില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: EP Jayarajan reply to K Sudhakaran BJP entry allegation