'ബിജെപിയുമായി ഇ.പി ചര്‍ച്ചനടത്തി, പിന്നീട് തത്കാലത്തേക്ക് പിന്മാറി'; ആരോപണവുമായി സുധാകരന്‍

കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ. ഗൾഫിൽ വച്ചായിരുന്നു ആദ്യത്തെ ചർച്ച. ബി.ജെ.പി നേതാക്കളായ രാജീവ് ചന്ദ്രശേഖറും ശോഭാ സുരേന്ദ്രനും ചർച്ചയുടെ ഭാഗമായെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ സുധാകരന്‍ ആരോപിച്ചു.
ബി.ജെ.പിയിലേക്ക് പോകാൻ നിൽക്കുന്നത് ഇ.പി ജയരാജനാണ്. ശോഭ സുരേന്ദ്രൻ മുഖാന്തരമാണ് അദ്ദേഹം ചർച്ച നടത്തിയത്. ചർച്ച ഒരുഘട്ടം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പാർട്ടിയിൽ നിന്നും ഭീഷണിയുണ്ടായതോടെ തത്ക്കാലം പിന്നോട്ട് പോകുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇനി എന്താണെന്ന് അറിയില്ല.
'ഗൾഫിൽ വച്ചായിരുന്നു ചർച്ച. എപ്പോഴാണ് ചർച്ച നടത്തിയതെന്ന് ഇപ്പോൾ പറയാനാവില്ല. ഒരു ഗവർണർ സ്ഥാനത്തെക്കുറിച്ച് ചർച്ച നടന്നുവെന്നേ എനിക്കറിയൂ. രാജീവ് ചന്ദ്രശേഖറടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. എം.വി ഗോവിന്ദൻ സെക്രട്ടറിയായതോടെ ഇ.പി അസ്വസ്ഥാനാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനം ലഭിക്കാതെ വന്നതോടെ അദ്ദേഹം നിരാശനായിരുന്നു. പിണറായി വിജയനായിട്ടും അദ്ദേഹത്തിന് നല്ല ബന്ധമില്ല', സുധാകരൻ പറഞ്ഞു
കള്ളവോട്ട് എല്ലാക്കാലവും സി.പി.എം ചെയ്യുന്ന സാധാരണ പ്രക്രിയയാണ്. കള്ളവോട്ട് ചെയ്യുന്നവർക്ക് സംരക്ഷണം നൽകുന്നതും പാർട്ടിയാണ്. ഇക്കാര്യത്തിൽ അവർക്കൊരു പുതുമയില്ല. എല്ലാ തിരഞ്ഞെടുപ്പിലും കള്ളവോട്ട് ചെയ്യുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: EP Jayarajan to BJP, discussion held in Gulf about governor post says K Sudhakaran