അരുണാചല്‍ നിയമസഭാ തിരഞ്ഞെടുപ്പ്; 60 പേരുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന അരുണാചല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 60 പേരുടെ പട്ടിക പുറത്തുവിട്ട് ബി.ജെ.പി. അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവും മത്സരത്തിനുണ്ട്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.
രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേര് പാര്‍ട്ടി നേരത്തെ പുറത്തുവിട്ടിരുന്നു. നിലവിലെ എം.പിമാരായ കിരണ്‍ റിജിജുവും തപീര്‍ ഗവോയും ഇത്തവണയും അരുണാചല്‍ വെസ്റ്റില്‍ നിന്നും അരുണാചല്‍ ഈസ്റ്റില്‍ നിന്നും മത്സരിക്കും.
മുഖ്യമന്ത്രി പെമ ഖണ്ഡു മുക്തോ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മുക്തോയിലെ നിലവിലെ എം.എല്‍.എകൂടിയാണ് പെമ ഖണ്ഡു. അരുണാചല്‍ ബി.ജെ.പി അധ്യക്ഷന്‍ ബിയൂറാം വാഗേ പാക്കെ കെസാങ് മണ്ഡലത്തില്‍നിന്ന് ജനവധി തേടും.
2019-ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റാണ് ബി.ജെ.പി നേടിയത്. ജെ.ഡി.യു ഏഴ് സീറ്റിലും എന്‍.പി.പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രർ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സീറ്റ് സംബന്ധിച്ച് ധാരണയായത്. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് സ്ഥാനാര്‍ഥി പട്ടികപുറത്തുവിട്ടത്.
Content Highlights: BJP releases list of candidates on all 60 seats in Arunachal