കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്; ചരിത്രം ആവർത്തിക്കുമോ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ രൂപവ്തകരണത്തിനുശേഷം ഇതുവരെയും ഭരിച്ചത് ഇടതുപക്ഷമാണ്. ഒൻപത് അംഗങ്ങളുടെ കരുത്തിലാണ് നിലവിലെ ഭരണം. യുഡിഎഫിനാകട്ടെ നാല് അംഗങ്ങളേയുള്ളൂ. രണ്ടു ഡിവഷനുകൾ വർധിച്ച് ഇക്കുറി 15 ഡിവിഷനുകളായി. മാവുങ്കാൽ, വെളുത്തോളി ഡിവിഷനുകളാണ് കൂടിയത്. അമ്പലത്തുകരയുടെത് ഏച്ചിക്കാനമെന്നും പള്ളിക്കരയുടേത് ബേക്കൽ എന്നും പേരുമാറി. ഉദുമ, കരിപ്പൊടി, പനയാൽ,പെരിയ, പുല്ലൂർ,മടിക്കൈ, മഡിയൻ, അജാനൂർ, രാവണേശ്വരം, പാക്കം, പാലക്കുന്ന് എന്നിവയാണ് മറ്റു ഡിവിഷനുകൾ. ബേക്കൽ, പെരിയ, ഉദുമ, അജാനൂർ ഡിവിഷനുകളാണ് യുഡിഎഫിന്റെ സിറ്റിങ് ഡിവിഷനുകൾ. ഇതിൽ ബേക്കൽ ഡിവിഷനിൽ മുസ്‌ലിം ലീഗും അജാനൂരിൽ സിഎംപിയും മറ്റു രണ്ടിടത്ത് കോൺഗ്രസുമാണ് ജയിച്ചത്.
എൽഡിഎഫിന്റെ ഡിവിഷനുകളിൽ മടിക്കൈയും അജാനൂരും ജയിച്ചത് സിപിഐയും മറ്റിടങ്ങളിൽ സിപിഎമ്മുമാണ്. ഇത്തവണ 12 ഡിവിഷനുകളിലേ എൻഡിഎ സ്ഥാനാർഥികളുള്ളൂ. പനയാൽ, പാക്കം, വെളുത്തോളി ഡിവിഷനുകളിലാണിത്. അജാനൂർ, മടിക്കൈ, പുല്ലൂർ-പെരിയ, പള്ളിക്കര, ഉദുമ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ഇതിൽ പുല്ലൂർ-പെരിയ പഞ്ചായത്ത് മാത്രമാണ് നിലവിൽ യുഡിഎഫിന്റെ കൈയിലുള്ളത്. എന്നാൽ അജാനൂർ ഗ്രാമപ്പഞ്ചായത്ത് തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇത്തവണ യുഡിഎഫ് പോരാട്ടം. അതേസമയം കഴിഞ്ഞതവണ യുഡിഎഫ് ജയിച്ച അജാനൂർ ഡിവിഷൻ ഇക്കുറി പിടിക്കുമെന്ന് ഇടതുമുന്നണിയും പറയുന്നു. പുല്ലൂർ-പെരിയ പഞ്ചായത്തിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.
അജാനൂരിലും പുല്ലൂർ പെരിയയിലും പഞ്ചായത്തുതല മത്സരം കനപ്പെട്ടതോടെ, അത് ഇവിടുത്തെ ബ്ലോക്ക് ഡിവിഷനുകളിലും പ്രതിഫലിക്കുന്നു. പെരിയ ഡിവിഷൻ പിടിക്കാൻ ഇടതുമുന്നണി ഗോദയിലിറക്കിയത് പുല്ലൂർ-പെരിയ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശാരദ എസ്. നായരെയാണ്. മഡിയൻ ഡിവിഷൻ പിടിച്ചെടുക്കുമെന്നാണ് യുഡിഎഫിന്റെ പ്രഖ്യാപനം. കാട്ടുകുളങ്ങര വാർഡിൽനിന്നു ജയിച്ച് അജാനൂർ പഞ്ചായത്തിലെത്തിയ കോൺഗ്രസിലെ സിന്ധു ബാബുവിനെയാണ് മഡിയൻ ഡിവിഷനിൽ യുഡിഎഫ് മത്സരിപ്പിക്കുന്നത്. അജാനൂർ ഡിവിഷൻ മുസ്‌ലിം ലീഗിനും മാവുങ്കാൽ ഡിവിഷൻ സിഎംപിക്കും നൽകി പരീക്ഷണത്തിനും മുതിരുന്നു യുഡിഎഫ്.
Content Highlights: Kanhangad Block Panchayat Elections: Decoding the Political Landscape and Key Contests