ഏശാതെ ഖൗമും ജമാഅത്തെ ഇസ്ലാമി ആരോപണവും, പേരാമ്പ്രയിലും തകർന്നടിഞ്ഞ് ഇടതുപക്ഷം

കോഴിക്കോട്: മണ്ഡലം രൂപവൽക്കരിച്ച 1957ന് ശേഷം രണ്ടുതവണ ഒഴികെ ഒരുകാലത്തും ഇടതിനെ കൈവിട്ടിരുന്നില്ല പേരാമ്പ്ര മണ്ഡലം. ഇവിടെയായിരുന്നു അപ്രതീക്ഷിത എൻട്രി നടത്തി ഫാത്തിമ തഹ്‌ലിയ അങ്കം കുറിച്ചത്. ഇത്തവണ മത്സരിക്കാൻ ഇല്ലെന്ന് തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ തന്നെ എൽഡിഎഫ് കൺവീനർ കൂടിയായ ടി.പി. രാമകൃഷ്ണൻ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, ടി.പി. രാമകൃഷ്ണൻ അല്ലെങ്കിൽ പേരാമ്പ്രയിൽ തോൽവി ഉറപ്പെന്ന നിലപാടിൽ ആയിരുന്നു എൽഡിഎഫ്. ഇതോടെയാണ് മൂന്നാം തവണയും ടി.പി. രാമകൃഷ്ണനെ തന്നെ രംഗത്തിറക്കാൻ പാർട്ടി തീരുമാനിച്ചതും.
പക്ഷേ, കുറ്റിച്ചിറയിലെ കൗൺസിലർ കൂടിയായ ഫാത്തിമ പേരാമ്പ്രയിലെത്തി കളം നിറഞ്ഞതോടെ വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാൻ പോലും പലപ്പോഴും മടിച്ചുനിന്നു ഇടത് നേതൃത്വം. ഇതിനിടയാണ് അനൗൺസ്മെൻറ് വിവാദവും ഖൗമിലെ കുട്ടി വിവാദവും ഒക്കെയുണ്ടാവുന്നത്. അനൗൺസ്മെൻറ് പിന്നിൽ സിപിഎം നേതൃത്വം ആണെന്ന് മറുഭാഗം ആരോപിച്ചതെങ്കിലും ഇതിനെ ഏറ്റുപിടിക്കാൻ ടി.പി. രാമകൃഷ്ണൻ തയ്യാറായിരുന്നില്ല. തഹ്‌ലിയക്കെതിരായ വർഗീയ ആരോപണവും ഏറ്റുപിടിക്കാൻ ടി.പി തയ്യാറായിരുന്നില്ല. തനിക്ക് അവരെക്കുറിച്ച് അങ്ങനെ ഒരു അഭിപ്രായം ഇല്ല എന്നായിരുന്നു ഈ ആരോപണങ്ങൾക്ക് എല്ലാം ടി.പി. രാമകൃഷ്ണൻ മറുപടി പറഞ്ഞത്. എല്ലാത്തിനും പരമാവധി സംയമനം പാലിക്കാൻ ടി പി രാമകൃഷ്ണൻ ശ്രമിച്ചു. ഒരു വാക്കുപോലും തിരിച്ചടിയാവാമെന്ന ആശങ്കയായിരുന്നു ഇതിന് പിന്നിൽ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ കാഫിർ വിവാദം തിരിച്ചടിയായതിന്റെ പേടിയായിരുന്നു ഈ സംയമനത്തിന് പിന്നിൽ. പക്ഷേ ഫലം പുറത്തുവന്നതോടെ വിജയം യുഡിഎഫിന് ഒപ്പം നിൽക്കുകയായിരുന്നു. എന്നും ഇടതിനൊപ്പം നിന്ന മണ്ഡലം ആയിരുന്നെങ്കിലും കഴിഞ്ഞ അദ്ദേഹം സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരു സൂചനയായിരുന്നു.
പക്ഷേ എന്ത് വിലകൊടുത്തും മണ്ഡലം നിലനിർത്തണമെന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു ഇടത് നേതൃത്വം. പക്ഷേ, ഒന്നും ഫലം കണ്ടില്ല. 1980 മുതൽ തുടർച്ചയായി സിപിഎം മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് പേരാമ്പ്രയെങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് എൽഡിഎഫ് ഇവിടെ നേരിട്ടത്. ആകെയുള്ള പത്ത് പഞ്ചായത്തിൽ ഒമ്പതും കൈവശം വെച്ചിടുത്തു നിന്ന് നാലിലേക്ക് ഒതുങ്ങി. അഞ്ചു പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഇതിൽ ഇരുപത് വർഷത്തിലധികം എൽഡിഎഫ് ഭരിച്ചിരുന്ന പേരാമ്പ്ര പഞ്ചായത്ത് വരെ ഉൾപ്പെടും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടിങ് സ്വഭാവമായിരിക്കില്ല നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാവുക എന്ന് എൽഡിഎഫ് കണക്കുകൂട്ടിയെങ്കിലും ഇതെല്ലാം തെറ്റിപ്പോയി.
Content Highlights: Adv. Fathima Thahlia Wins Perambra: UDF Breaches LDF Fortress After Decades