പന്ത്രണ്ടിൽ പത്തും ചുവപ്പ്; ഹോട്ട് സീറ്റിൽ ഇഞ്ചോടിഞ്ച്; തകർക്കാനാവുമോ പാലക്കാടൻ കോട്ട?

കേരളത്തിൽ അങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പ് ചൂട് ആരംഭിച്ചത് ഇക്കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നെങ്കിൽ ഒന്നര വർഷത്തോളം മുൻപേ തന്നെ തിരഞ്ഞെടുപ്പാവേശമറിഞ്ഞ ജില്ലയായിരുന്നു പാലക്കാട്. ഷാഫി പറമ്പിൽ എംഎൽഎ പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാലക്കാട് മണ്ഡലം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്കെത്തി. തൊട്ടുപിന്നാലെ തദ്ദേശതിരഞ്ഞെടുപ്പ്, മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പും. അതായത് തിരഞ്ഞെടുപ്പിനുള്ള വഴിമരുന്ന് മാസങ്ങൾക്ക് മുൻപുതന്നെ പാലക്കാട്ടെ കളത്തിലിറക്കിയിരുന്നുവെന്ന് ചുരുക്കം. ഇടതുപക്ഷത്തിന് ആധിപത്യമുള്ള മണ്ഡലങ്ങളാണ് ജില്ലയിൽ ഭൂരിഭാഗമെങ്കിലും ഇത്തവണ പാലക്കാട്ടടക്കം ഭരണം പിടിക്കാനുള്ള കടുത്ത മത്സരത്തിലാണ് ബിജെപി. സിറ്റിങ് സീറ്റുകളായ പാലക്കാടും മണ്ണാർക്കാടും ശക്തികേന്ദ്രങ്ങളായിരുന്ന തൃത്താലയിലും പട്ടാമ്പിയിലും യുഡിഎഫ് വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. മന്ത്രി കൃഷ്ണൻകുട്ടി മാറിനിൽക്കുന്ന സാഹചര്യത്തിൽ ചിറ്റൂരിലും യുഡിഎഫ് പ്രതീക്ഷ വച്ചുപുലർത്തുന്നു,
പാലക്കാട്, ഷൊർണൂർ, പട്ടാമ്പി, ഒറ്റപ്പാലം, തൃത്താല, മലമ്പുഴ, മണ്ണാർക്കാട്, നെന്മാറ, തരൂർ, ആലത്തൂർ, ചിറ്റൂർ, കോങ്ങാട് എന്നിങ്ങനെ പന്ത്രണ്ട് മണ്ഡലങ്ങളുൾപ്പെടുന്നതാണ് പാലക്കാട് ജില്ലയുടെ നിയമസഭാ ഭൂപടം. 2016ലെ തിരഞ്ഞെടുപ്പിൽ 12-ൽ ഒമ്പതിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിച്ചിരുന്നു. 2021-ൽ ഇത് യഥാക്രമം പത്തും രണ്ടുമായി. പാലക്കാടും മണ്ണാർക്കാടുമാണ് യുഡിഎഫ് വിജയിച്ച മണ്ഡലങ്ങൾ. ബിജെപിക്ക് ഇതുവരെ വിജയം കൈപ്പിടിയിലാക്കാനായില്ലെങ്കിലും പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിൽ ബിജെപി വലിയ പ്രതീക്ഷ പുലർത്തുന്നുണ്ട്. തുടർച്ചയായ രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തിയ മലമ്പുഴയും ബിജെപിക്ക് പ്രതീക്ഷ നൽകുന്നു. സിറ്റിങ്ങ് മണ്ഡലങ്ങളായ പാലക്കാടും മണ്ണാർക്കാടും നിലനിർത്തി കൈവിട്ടുപോയ തൃത്താലയടക്കം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനമാണ് യുഡിഎഫ് നടത്തുന്നത്. എൽ.ഡി.എഫിൽ സി.പി.എം. ഒമ്പത് മണ്ഡലത്തിലും സി.പി.ഐ. രണ്ട് മണ്ഡലത്തിലുമാണ് ജില്ലയിൽ മത്സരിക്കുന്നത്. ഒരു മണ്ഡലത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐ.എസ്.ജെ.ഡി.) മത്സരിക്കുന്നു. യുഡിഎഫിൽ കോൺഗ്രസ് പത്ത് സീറ്റിലും ലീഗ് ഒരു സീറ്റിലും ഒരു സീറ്റിൽ കോൺഗ്രസ് സ്വതന്ത്രനുമാണ് മത്സരിക്കുന്നത്. എൻഡിഎയിൽ രണ്ട് സീറ്റിൽ ബിഡിജെഎസും ബാക്കി സീറ്റുകളിൽ ബിജെപിയും ജനവിധി തേടുന്നു.
Content Highlights: Comprehensive analysis of all 12 assembly constituencies in Palakkad district., Examination of the 2026 triangular contest dynamics and voter shifts., Evaluation of candidate strategies, including celebrity impact and party realignments., Assessment of historical voting patterns vs. current political sentiment.