ഇടതിനെ പിടിവിടാതെ നിന്ന മണ്ഡലം; എലത്തൂരിനെ വലതോരം അടുപ്പിച്ച് വിദ്യാബാലകൃഷ്ണൻ

#കെ.പി. നിജീഷ് കുമാർ
അഡ്വ. വിദ്യാ ബാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി
അഡ്വ. വിദ്യാ ബാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ഏതുതരംഗത്തിലും ഇടതിനെ കൈവിടാത്ത മണ്ഡലമായിരുന്നു എലത്തൂർ. അതുകൊണ്ടുതന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി എ.കെ. ശശീന്ദ്രനെതിരെ വലിയ എതിർപ്പ് മണ്ഡലത്തിൽ ഉടനീളം ഉണ്ടായിട്ടും സിപിഎം പ്രതീക്ഷ കൈവിടാതെ നിന്നത്.

1980 മുതൽ തുടങ്ങിയതാണ് എ.കെ. ശശീന്ദ്രന്‍റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം. എലത്തൂരിൽ മാത്രം ഇതുവരെ മൂന്ന് തവണ മത്സരിച്ചു ജയിച്ചു. നാലാം ഊഴത്തിൽ അടി തെറ്റുകയും ചെയ്തു. പ്രായം പരിഗണിച്ചും പുതിയ ആളുകൾക്ക് കടന്നുവരാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എ.കെ. ശശീന്ദ്രനെതിരെ ജില്ലാ കമ്മിറ്റിയിൽ തന്നെ എതിർപ്പ് ഉയർന്നത്. എ.കെ. ശശീന്ദ്രനെതിരെ പ്രമേയം പോലും പാസാക്കി. പക്ഷേ ഇത്തവണയും താൻ തന്നെ മത്സരിക്കുമെന്ന വാശിയിലായിരുന്നു എ.കെ. ശശീന്ദ്രൻ. ആ വാശിയാണ് ഇപ്പോൾ യുഡിഎഫിന് മണ്ഡലം തിരിച്ചുപിടിക്കാനുള്ള വഴിയൊരുക്കിയതും.

2021ൽ 38502 എന്ന മാജിക് ഭൂരിപക്ഷത്തിലാണ് ജില്ലയിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം മണ്ഡലത്തിൽ ശശീന്ദ്രന് ലഭിച്ചത്. എങ്കിലും ഇത്തവണ അടി തെറ്റുകയായിരുന്നു. ഇതോടെ ഇടതുപക്ഷത്തിന് കൈവിട്ടു പോയത് തങ്ങളുടെ കുത്തക മണ്ഡലമാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് എലത്തൂർ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിയത്. എങ്കിലും ഈ മുന്നേറ്റം നിയമസഭയിൽ ആവർത്തിക്കില്ല എന്നായിരുന്നു ഇടതു പ്രതീക്ഷ. പക്ഷേ ആ പ്രതീക്ഷകളെയെല്ലാം വിദ്യാബാലകൃഷ്ണൻ വലതോരം ചേർത്തുകെട്ടി.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആകെയുള്ള ആറ് പഞ്ചായത്തുകൾ നാലെണ്ണം യുഡിഎഫിന്റെ കൈയിലാണ്. രണ്ടെണ്ണമാണ് എൽഡിഎഫിന്റെ കയ്യിലുള്ളത്. എന്നാൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോർപ്പറേഷൻ വാർഡുകളിൽ ആധിപത്യം നിലനിർത്താനായതായിരുന്നു എൽഡിഎഫ് ആശ്വാസം. ആകെയുള്ള ആറ് കോർപ്പറേഷൻ വാർഡുകളിൽ നാലിടത്ത് എൽഡിഎഫും ഓരോ വാർഡുകളിൽ യുഡിഎഫും ബിജെപിയുമാണ് ജയിച്ചത്.

Content Highlights: LDF veteran and Minister AK Saseendran faced a crushing defeat in his stronghold of Elathur as UDF’s Vidya Balakrishnan capitalized on internal dissent within the LDF and a strong grassroots surge to reclaim the seat for the first time in decades.