‘തരത്തിൽപോയി കളിക്ക് നികേഷേ..’; രേവന്തിനെതിരായ 'പരിപ്പ് എടുക്കും' പരാമർശത്തിൽ മറുപടിയുമായി ദീപ്തി

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കെതിരായ സിപിഎം നേതാവ് എം.വി. നികേഷ് കുമാറിന്റെ പരാമർശത്തിനെതിരേ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. നികേഷ് കുമാർ രേവന്ത് റെഡ്ഡിക്കെതിരേ നടത്തിയ ‘നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും’ എന്ന പ്രയോഗത്തിനെതിരേയാണ് ഫെയ്സ്ബുക്കിലൂടെ പ്രതികരണവുമായി ദീപ്തി രംഗത്തെത്തിയത്.
‘നീ പോ മോനേ വിജയാ’ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശത്തോടുള്ള പ്രതികരണമായാണ് നികേഷ് ഫെയ്‌സ്ബുക്കിൽ പ്രതികരണം നടത്തിയത്. ‘മല്ലികാർജുന ഖാർഗെ എന്ന എഐസിസി പ്രസിഡന്റിന് പ്രായം കൂടുതൽ ഉള്ളതുകൊണ്ട് രഹസ്യമായും പരസ്യമായും കോൺഗ്രസുകാർ ചില പേരുകൾ വിളിക്കാറുണ്ട്. അത് നിങ്ങളുടെ സംസ്‌കാരം. നിങ്ങളുടെ പാർട്ടിക്കുള്ളിൽ അതൊക്കെയാവാം. കേരളത്തിൽ വേണ്ട. പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്താൽ.. നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും’, എന്നായിരുന്നു നികേഷ് കുമാർ പറഞ്ഞത്. ഇതിനോടായിരുന്നു ദീപ്തിയുടെ പ്രതികരണം.
‘തെലങ്കാനയുടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കമെന്ന് പറഞ്ഞ എം.വി. നികേഷ് കുമാറിനോടാണ്; സിപിഎം പരിപ്പ് എടുക്കും എന്നുപറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു കേരള രാഷ്ട്രീയത്തിൽ. പറഞ്ഞുവരുമ്പോൾ നികേഷ് കുമാറിന്റെ പിതാവായിട്ട് വരും സാക്ഷാൽ എം.വി രാഘവൻ. അദ്ദേഹത്തിന്റെ പരിപ്പെടുക്കാൻ സിപിഎം ശ്രമിച്ച കാലത്ത് അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ട് ജീവൻ രക്ഷിച്ചുകൊണ്ട് എംഎൽഎയും മന്ത്രിയുമാക്കിയ പ്രസ്ഥാനത്തിന്റെ പേര് കോൺഗ്രസ്സെന്നാണ്. അന്ന് സിപിഎമ്മിനേക്കൊണ്ട് എടുക്കാൻ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലിചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാൽ എടുക്കാൻ പറ്റില്ല. തരത്തിൽപോയി കളിക്ക് നികേഷേ’, ദീപ്തി മേരി വർഗീസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
എം.വി. നികേഷ്‌കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കോൺഗ്രസ് പാർട്ടിയുടെ 'എ.ടി.എം' ആണ് രേവന്ത് റെഡ്ഢി. കേരളത്തിലെ കോൺഗ്രസ് പ്രചാരണത്തിന് ലാവിഷ് ആയി പണം ഇറക്കിയത് ഇയാളാണ്. അഴിമതിപ്പണം ആണ്. സർക്കാർ പദ്ധതികളിൽനിന്ന് കട്ട പണം. അതിന്റെ അഹങ്കാരം രേവന്തിന്റെ വാക്കുകളിൽ കാണാം. 'നീ' എന്നും 'പോ മോനെ' എന്നും എൺപത് കഴിഞ്ഞ ഒരു സിറ്റിങ് മുഖ്യമന്ത്രിയെ വിളിക്കാനുള്ള ഔദ്ധത്യം രേവന്തിന് എങ്ങനെയുണ്ടായി? 'നിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു' എന്ന് പറയുമ്പോൾ ഈ പഴയ ആന്ധ്രാ പ്രദേശ് എബിവിപി സംസ്ഥാന പ്രസിഡണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? കൊന്നുകളയുമെന്നാണോ?
രണ്ടുവട്ടം കേരളം തെരഞ്ഞെടുത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയൻ. സിപിഐഎം എന്ന പാർട്ടിയെ കേരളത്തിൽ പതിനേഴ് കൊല്ലം നയിച്ച ആളാണ്. നാല് പതിറ്റാണ്ടു കാലമായി കേരള രാഷ്ട്രീയത്തിന്റെ ഒന്നാംനിര നേതൃത്വമാണ്. എൺപത് കടന്ന മനുഷ്യനാണ്. ഇത്രയും തലപ്പൊക്കമുള്ള മറ്റാരും കേരളത്തിൽ ജീവിച്ചിരിപ്പില്ല.
രാഷ്ട്രീയമായി പിണറായിയോട് വിയോജിപ്പുള്ളവരുണ്ട്. ജനാധിപത്യത്തിൽ സാധാരണമാണത്. അപ്പോഴും, പ്രളയത്തിലും കോവിഡിലും നിപ്പയിലും ഓഖിയിലും കേരളം ചലിച്ചത് ഈ മനുഷ്യന്റെ വാക്കുകൾ കേട്ടാണ്. ഉറുമ്പുകൾക്ക് ഭക്ഷണം കിട്ടിയോ എന്നന്വേഷിച്ചു എന്നൊക്കെ നമ്മൾ മലയാളികൾ അദ്ദേഹത്തെ കളിയാക്കാറുണ്ട്. അതാ മനുഷ്യന്റെ രീതിയാണ്. ഡീറ്റൈൽസ് പരതി പെർഫെക്ഷനിലേക്ക് എത്താൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാരൻ.
മല്ലികാർജുന ഖാർഗെ എന്ന എ ഐ സി സി പ്രസിഡണ്ടിന് പ്രായം കൂടുതൽ ഉള്ളത് കൊണ്ട് രഹസ്യമായും പരസ്യമായും കോൺഗ്രസ്സുകാർ ചില പേരുകൾ വിളിക്കാറുണ്ട്. അത് നിങ്ങളുടെ സംസ്‌കാരം. നിങ്ങളുടെ പാർട്ടിക്കുള്ളിൽ അതൊക്കെയാവാം. കേരളത്തിൽ വേണ്ട. പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്താൽ..
നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും.
#yourparippedukkum
Content Highlights: Deepti Mary Varghese responds to Nikesh Kumar's 'parippu edukkum' threat., The controversy stems from Revanth Reddy's remarks regarding Pinarayi Vijayan., Deepti references historical political dynamics involving MV Raghavan., The 2026 political discourse highlights the rising tensions between CPM and Congress in Kerala.