മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന കത്തിന്റെ രണ്ടാംഭാഗം പുറത്ത്; ഒപ്പുവച്ചത് വി.കെ ശ്രീകണ്ഠനടക്കം 5 പേർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. നല്‍കിയ കത്തിന്റെ രണ്ടാംപേജ് പുറത്ത്. കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജാണ് പുറത്തുവന്നത്. ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന അഞ്ചുനേതാക്കളാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന് പുറമേ, മൂന്ന് മുന്‍ ഡി.സി.സി. പ്രസിഡന്റുമാരും ഒരു വനിതാ നേതാവുമാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. വി.കെ. ശ്രീകണ്ഠന്‍ എം.പി, മുന്‍ എം.പി. വി.എസ്. വിജയരാഘവന്‍, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം സി.വി. ബാലചന്ദ്രന്‍ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച മുന്‍ ഡി.സി.സി. അധ്യക്ഷന്മാര്‍. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എ. തുളസിയും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കും അയച്ച കത്താണ് പുറത്തുവന്നത്. പാലക്കാട് ബി.ജെ.പിയുടെ വിജയം തടയാനും കേരളത്തില്‍ അവരുടെ മുന്നോട്ടുള്ള പോക്കിന് തടയിടാനും കരുത്തനായ ഒരു സ്ഥാനാര്‍ഥി വേണമെന്നും സമൂഹത്തിലെ എല്ലാവിഭാഗത്തിന്റേയും ഇടതുമനസുള്ളവരുടേയും വോട്ട് നേടാനാവുന്ന ആളാവണമെന്നുമാണ് കത്തിലെ ആവശ്യം.
അതേസമയം, പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മറ്റെല്ലാകാര്യങ്ങളും അപ്രസക്തമാണെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തത്. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി സജീവമായി രംഗത്തുള്ള നേതാവാണ് വി.കെ. ശ്രീകണ്ഠന്‍.
Content Highlights: Row over Congress candidate in Palakkad by election; Second Page out