പിതാവിനെയും അമ്മാവനെയും ഭീകരര്‍ വധിച്ചു; പ്രചാരണവേദിയില്‍ മോദി ഉയര്‍ത്തിക്കാട്ടിയ ഷാഗുണിന് വിജയം

ഷാഗുൺ പരിഹാർ| ഫോട്ടോ: Makhanlal Jammu/ ANI
ഷാഗുൺ പരിഹാർ| ഫോട്ടോ: Makhanlal Jammu/ ANI

ശ്രീനഗർ: 2018-ലെ ഭീകരാക്രമണത്തില്‍ അച്ഛനെയും അമ്മാവനെയും നഷ്ടപ്പെട്ട ബി.ജെ.പി. നേതാവ് ഷാഗുണ്‍ പരിഹാറിന് കിഷ്ത്വാര്‍ മണ്ഡലത്തിൽ വിജയം. 521 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ഷാഗുണ്‍ വിജയിച്ചത്. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഏക  വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു ഷാഗുൺ. 

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ഷാഗുണിന് നല്‍കിയ ഐക്യദാര്‍ഢ്യം ഫലംകണ്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്.  കിഷ്‌ത്വാർ മണ്ഡലത്തില്‍ രണ്ടു തവണ എം.എല്‍.എ ആയ നാഷണല്‍ കോണ്‍ഫറന്‍സിന്റെ (എൻ.സി) സജ്ജാദ് അഹ്‌മദ് കിച്ഛ്ലുവിനെതിരെ 29,053 വോട്ടാണ് ഷാഗുണ്‍ നേടിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന കിഷ്‌ത്വാറിൽ ഷാഗുണിനെ തന്നെ മത്സരിപ്പിച്ച ബി.ജെ.പി. നീക്കം ഫലം കാണുകയായിയുരുന്നു. 

ഷാഗുണിന്റെ അച്ഛന്‍ അജിത് പരിഹാറും ബി.ജെ.പിയുടെ ജില്ലാതല നേതാവായിരുന്ന അമ്മാവന്‍ അനില്‍ പരിഹാറും 2019 നവംബറില്‍ നടന്ന ഭീകരാക്രണത്തിലാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തമന്ത്രി അമിത് ഷായും വലിയ രീതിയില്‍ ഷാഗുണിനു വേണ്ടി പ്രചാരണം നടത്തിയിരുന്നു.

Content Highlights: Lone BJP woman candidate Shagun Parihar wins from Kishtwar