ഫലപ്രഖ്യാപനം കഴിഞ്ഞും വീശാവുന്ന കശ്മീർ താഴ്വരയിലെ അകം കാറ്റും പുറം കാറ്റും

നിത്യോപയോഗത്താല്‍ നിറം മങ്ങിത്തുടങ്ങിയ ഭാഷയുടെ ഉടയാടകള്‍ കൊണ്ട് ബാഹ്യസൗന്ദര്യത്തെയും സംഭവങ്ങളുടെ വിശേഷണങ്ങള്‍ കൊണ്ട് പൊതുസമൂഹത്തെയും നിര്‍വചിക്കുന്നതിന്റെ പരിമിതിയില്‍ അകപ്പെട്ടു പോയ പ്രദേശമാണ് പലപ്പോഴും ജമ്മു കശ്മീര്‍. 'പൂക്കള്‍ അല്ലെങ്കില്‍ വെടിയുണ്ടകള്‍' എന്ന പദാവലികളുടെ വ്യാഖ്യാനങ്ങളില്‍ അടയാളപ്പെട്ടുപോയ ചരിത്രമാണ് കാലങ്ങളായി കശ്മീരിനുള്ളത്. സൗഹൃദമില്ലാത്ത അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിന്റെയും വിഭജനകാല മുറിവുകളുടെ കനല്‍ കെടാതെ കിടക്കുന്നതിന്റെയും ഗതകാല ഭാരവും മറ്റെങ്ങുമില്ലാത്ത വിധം കശ്മീര്‍ ജനതയുടെ തലയ്ക്ക് മുകളിലുണ്ട്.
അതിനപ്പുറം സഹനങ്ങളുടെയും ഒറ്റപ്പെടലുകളുടെയും അടിച്ചമര്‍ത്തലുകളുടെയും അവകാശലംഘനങ്ങളുടെയും ചരിത്രവും ഈ ഭൂപ്രദേശത്തെ മറ്റൊരിടമാക്കുന്നു. ഇവയുടെ അവശേഷിപ്പുകളില്‍ നിന്ന് പുറത്തുകടക്കുകയും മുഖ്യധാരയിലേക്ക് നടക്കുകയും ചെയ്യാനുള്ള ജനാധിപത്യപരമായ മാര്‍ഗമായി തിരഞ്ഞെടുപ്പുകള്‍ മാറുമോ എന്ന പരീക്ഷണമാണ് എക്കാലത്തും ജമ്മു കശ്മീരിലെ വിധിയെഴുത്തുകള്‍. അതിന് ഒരു ജനതയുടെ വിഹ്വലതകളെയും പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കാനുള്ള ശേഷിയുണ്ടോയെന്ന ഹിതപരിശോധനയാണ് തിരഞ്ഞടുപ്പ് ഫലങ്ങള്‍. പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ഭരണകൂടങ്ങള്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ ജമ്മു കശ്മീരിലുണ്ടാക്കുന്ന സ്വാധീനങ്ങളുടെ വിലയിരുത്തല്‍ കൂടിയാണ് ഈ ജനതീരുമാനങ്ങള്‍.
Content Highlights: Jammu Kashmir assembly election 2024: Pre-poll analysis by Manoj Menon