സിവിൽ സർവീസ് 2026: പ്രിലിമിനറി പരീക്ഷയ്ക്ക് മുൻപ് 569 അപേക്ഷകൾ തള്ളി UPSC; നിർണ്ണായകമായത് AI പരിശോധന

പ്രതീകാത്മക ചിത്രം| ഫോട്ടോ: ANI
പ്രതീകാത്മക ചിത്രം| ഫോട്ടോ: ANI

ന്യൂഡൽഹി: സിവിൽ സർവീസ് ഉൾപ്പെടെയുള്ള നിയമന പ്രക്രിയകൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ  പരിഷ്കാരങ്ങളുമായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. സിവിൽ സർവീസ് പ്രാഥമിക പരീക്ഷ 2026-ൻ്റെ ഭാഗമായി  ചരിത്രത്തിലാദ്യമായി നിർമ്മിതബുദ്ധി പ്രയോജനപ്പെടുത്തി സമർപ്പിക്കപ്പെട്ട അപേക്ഷകൾ പരിശോധിച്ച് പരീക്ഷയ്ക്ക് മുൻപ് തന്നെ അയോഗ്യരായവരെ കണ്ടെത്തി.

നിശ്ചിത പ്രായപരിധി പിന്നിട്ടവർ, പരീക്ഷ എഴുതാവുന്ന പരമാവധി അവസരങ്ങൾ പൂർത്തിയായവർ, ഒന്നിലധികം അപേക്ഷകൾ സമർപ്പിച്ചവർ എന്നിവരെയാണ് എ.ഐ വഴി വേഗത്തിൽ കണ്ടെത്തി പുറത്താക്കിയത്. ഇത്തരത്തിൽ 569 അപേക്ഷകളാണ് പരീക്ഷയ്ക്ക് തൊട്ടുമുമ്പ് കമ്മീഷൻ നിരസിച്ചത്. മുമ്പ് പ്രിലിമിനറിയും മെയിൻ പരീക്ഷയും കഴിഞ്ഞ് അഭിമുഖ ഘട്ടത്തിൽ മാത്രം നടത്തിയിരുന്ന പരിശോധനകളാണ് ഇപ്പോൾ അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ തന്നെ ഡിജിറ്റലായി പൂർത്തിയാക്കുന്നത്.

പ്രധാന മാറ്റങ്ങൾ:

  • എ.ഐ അധിഷ്ഠിത പരിശോധന: അപേക്ഷകരുടെ പേര്, മാതാപിതാക്കളുടെ പേര്, ജനനത്തീയതി, ഫോട്ടോ എന്നിവ കമ്മീഷൻ്റെ കഴിഞ്ഞ 15 വർഷത്തെ ഡാറ്റാബേസുമായി എ.ഐ വഴി ഒത്തുനോക്കിയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

  • ഡിജിറ്റൽ വെരിഫിക്കേഷനും OTR പോർട്ടലും: ആധാർ, ഡിജിലോക്കർ സംവിധാനങ്ങൾ ഉൾപ്പെടുത്തി വൺ-ടൈം രജിസ്ട്രേഷൻ (OTR) പോർട്ടൽ കൂടുതൽ ലളിതമാക്കി. ഈ വർഷത്തെ സിവിൽ സർവീസ് അപേക്ഷകരിൽ 94 ശതമാനം പേരും ആധാർ അധിഷ്ഠിത പരിശോധന തിരഞ്ഞെടുത്തത് വ്യാജ രജിസ്ട്രേഷനുകൾ വലിയ അളവിൽ കുറയ്ക്കാൻ സഹായിച്ചു.

  • ഭിന്നശേഷിക്കാർക്ക് കൂടുതൽ ഇളവുകൾ: ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് (PwBD) തങ്ങൾക്ക് അനുയോജ്യമായ പരീക്ഷാ കേന്ദ്രങ്ങൾ സ്വയം തിരഞ്ഞെടുക്കാനുള്ള സൗകര്യമൊരുക്കി.

  • വേഗത്തിലുള്ള നിയമനം: തിരഞ്ഞെടുപ്പിന് ശേഷമുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും വിവിധ സർക്കാർ വകുപ്പുകളുമായുള്ള ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്തതിലൂടെ തസ്തികകളിലേക്കുള്ള നിയമന കാലതാമസം ഒഴിവാക്കി.

2014 മുതൽ ഇതുവരെ 78,394 പേരെ വിവിധ കേന്ദ്ര സർക്കാർ സർവീസുകളിലേക്ക് തിരഞ്ഞെടുക്കാൻ കഴിഞ്ഞതായി യു.പി.എസ്.സി അറിയിച്ചു.

Content Highlights: The Union Public Service Commission (UPSC) has introduced AI-driven application screening and expanded Aadhaar-based One-Time Registration for the 2026 Civil Services exam, leading to the early rejection of 569 ineligible applicants and streamlining recruitment processes.