‘ഗോമൂത്രവിദഗ്ധൻ’ പരാമർശം: പ്രിയങ്കയ്ക്ക് കത്തയച്ച് 200-ലേറെ വിദ്യാഭ്യാസവിദഗ്ധർ

#Education desk
പ്രിയങ്ക ഗാന്ധി പാർലമെന്റിൽ സംസാരിക്കുന്നു | ഫോട്ടോ - പിടിഐ
പ്രിയങ്ക ഗാന്ധി പാർലമെന്റിൽ സംസാരിക്കുന്നു | ഫോട്ടോ - പിടിഐ

ന്യൂഡൽഹി: മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടിയെ ‘ഗോമൂത്ര വിദഗ്ധനെ’ന്ന് പാർലമെന്റിലെ പ്രസംഗത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പരിഹസിച്ചതിനെതിരേ ഇരുന്നൂറിലേറെ വിദ്യാഭ്യാസവിദഗ്ധർ രംഗത്ത്. പരിഹാസം യുക്തിസഹമായ ഇടപെടലിന് പകരമാകില്ലെന്ന് കുറ്റപ്പെടുത്തി അവർ പ്രിയങ്കയ്ക്ക് തുറന്ന കത്തയച്ചു.

നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം പരീക്ഷാപരിഷ്കരണങ്ങൾ ശുപാർശചെയ്യാൻ കേന്ദ്രസർക്കാർ രൂപവത്‌കരിച്ച ആറംഗസമിതിയിലെ അംഗമാണ് പദ്മപുരസ്കാര ജേതാവായ പ്രൊഫ. കാമകോടി. അദ്ദേഹത്തിനെതിരായ പരാമർശത്തിൽ പ്രതിഷേധിച്ച് മുംബൈ ഐ.സി.ടി. മുൻ വൈസ് ചാൻസലർ പ്രൊഫ. ജി.ഡി. യാദവ്, ഇന്ത്യൻ സർവകലാശാലകളുടെ അസോസിയേഷൻ സെക്രട്ടറി ജനറൽ പ്രൊഫ. പങ്കജ് മിത്തൽ എന്നിവരുടെ നേതൃത്വത്തിൽ വൈസ് ചാൻസലർമാരും മുൻ വൈസ് ചാൻസലർമാരും അടങ്ങുന്ന 215 പേർ ഒപ്പിട്ട കത്താണ് അയച്ചത്.

രാജ്യത്തെ ഏറ്റവും പ്രധാന ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിൽ ഒന്നിന്റെ വൈസ് ചാൻസലറാണ് പ്രൊഫ. കാമകോടി. മറ്റെല്ലാ വിദ്യാഭ്യാസവിദഗ്ധരെയുംപോലെ തന്റെ അനുമാനങ്ങൾ അവതരിപ്പിക്കാനും പരമ്പരാഗത അറിവുകളെക്കുറിച്ച് ചർച്ചചെയ്യാനും ശാസ്ത്രചർച്ചകളിൽ പങ്കെടുക്കാനും അദ്ദേഹത്തിന് അവകാശമുണ്ടെന്ന് കത്തിൽ പറയുന്നു.

ഒരു പണ്ഡിതനോട് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനുപകരം ഒരു ലേബൽ ഒട്ടിച്ച് തള്ളിക്കളയുന്നത് നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ശാസ്ത്രബോധത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ്. അവകാശവാദങ്ങൾ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിനുമുൻപ്‌ അത് സൂക്ഷ്മമായി പരിശോധിക്കുകകൂടി വേണമെന്നും പ്രിയങ്കയ്ക്ക് അയച്ച കത്തിൽ വിദ്യാഭ്യാസവിദഗ്ധർ പറഞ്ഞു.

Content Highlights: More than 200 prominent academics and vice-chancellors sent an open letter to Congress leader Priyanka Gandhi, criticizing her parliamentary remarks labeling IIT Madras Director V. Kamakoti a "cow urine expert."