പി.എം.ശ്രീ തർക്കത്തിനിടെ ഉന്നതവിദ്യാഭ്യാസത്തിൽ കേന്ദ്രനയം നടപ്പാക്കി; സർവകലാശാലകൾക്ക് 500 കോടി

#കെ.എ. ബാബു

ആലപ്പുഴ: സ്കൂളുകളിൽ പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ കേന്ദ്ര വിദ്യാഭ്യാസനയം നടപ്പാക്കി. ഇതിന്റെ ഭാഗമായി 500 കോടി രൂപയിലധികം കേരളത്തിലെ സർവകലാശാലകൾക്ക് അനുവദിച്ച് പ്രവർത്തനം തുടങ്ങി.

കേന്ദ്ര വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കോളേജുകളിലും സർവകലാശാലകളിലും പ്രധാൻമന്ത്രി ഉച്ചതർ അഭിയാൻ (പി.എം. ഉഷ), മൾട്ടി ഡിസിപ്ലിനറി എജുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി (മേരു) എന്നിവ നടപ്പാക്കി. നാലുവർഷ ബിരുദ പദ്ധതിക്കു പുറമേ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എ.ബി.സി.) പദ്ധതിയും തുടങ്ങി‌.

ഗവേഷണം മെച്ചപ്പെടുത്തുന്നതിനും ബിരുദവിദ്യാഭ്യാസം ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള ‘മേരു’ പദ്ധതിയിൽമാത്രം കാലിക്കറ്റ് സർവകലാശാലയ്ക്ക് അനുവദിച്ചത് 100 കോടി രൂപയാണ്. 2024 ഡിസംബറിൽ പദ്ധതിക്ക് അംഗീകാരം കിട്ടി. 2028 മാർച്ച് 31 വരെയാണു കാലാവധി. ഇതിനകം 24 കോടിയിലധികം രൂപയുടെ പദ്ധതി നടപ്പാക്കി. വിവിധ വകുപ്പുകളിലെ അധ്യാപകരുടെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാരിനു കീഴിലെ യു.ജി.സി. ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്നായി 19.4 കോടി രൂപയും ലഭിച്ചു.

കേന്ദ്ര വിദ്യാഭ്യാസനയപ്രകാരം സംസ്ഥാന ഉന്നതവിദ്യാഭ്യാസ റിവ്യൂ കമ്മിറ്റിയുടെ നിർദേശമനുസരിച്ചാണ് 2024-25 അധ്യയനവർഷം സർവകലാശാലകളിൽ നാലുവർഷ ബിരുദ കോഴ്സുകൾ തുടങ്ങിയത്.

മറ്റു സർവകലാശാലകൾക്കു കിട്ടിയ ഫണ്ട്: എം.ജി.- 90 കോടി, കുസാറ്റ്- 84.9 കോടി, കേരള- 22 കോടി, കണ്ണൂർ- 18.83 കോടി. എ.പി.ജെ. അബ്ദുൽകലാം- 27.28 ലക്ഷം, ശ്രീനാരായണ- നാലു കോടി. ഇതിനുപുറമേ ഉന്നതവിദ്യാഭ്യാസ കൗൺസിലിനു 35 ലക്ഷം രൂപയും ലഭിച്ചു.

Content Highlights: Despite ongoing debates around school-level policies, Kerala has initiated the implementation of the National Education Policy in higher education, securing over ₹500 crore in central funding across state universities for schemes like PM-USHA and MERU.