ഒച്ചിനെ തോൽപ്പിക്കും മെഡി.വിദ്യാഭ്യാസവകുപ്പ്, ഇഴഞ്ഞുനീങ്ങി സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ

#ഹരി ആർ.പിഷാരടി
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കോട്ടയം: ആരോഗ്യ വിദ്യാഭ്യാസവകുപ്പിൽ സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ നടപടികൾക്ക് ഒച്ചിന്റെ വേഗം. മെഡിക്കൽ കോളേജുകളിൽ നഴ്സുമാരുടെ 103 ഒഴിവുകൾ നികത്താതെ കിടക്കുമ്പോഴാണ് സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 തസ്തികയിലേക്കുള്ള ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ ഇഴഞ്ഞുനീങ്ങുന്നത്.

2025 ജൂലായ് 18-നാണ് പി.എസ്.സി. സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. നവംബർ 11-ന് 3657 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1805 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 1840 പേരും ഭിന്നശേഷി പട്ടികയിൽ 12 പേരുമുണ്ട്. 2026 ഫെബ്രുവരി നാലുമുതൽ ഇന്റർവ്യൂ തുടങ്ങി. ഇതുവരെയും ഇന്റർവ്യൂ പൂർത്തിയായിട്ടില്ല. ആറുമാസത്തോളമായിട്ടും 1262 പേരുടെ ഇന്റർവ്യൂ ഇനിയും ബാക്കി. ഓഗസ്റ്റിൽ 45 പേരെയാണ് ഇന്റർവ്യൂവിന് വിളിച്ചിരിക്കുന്നത്.

ഇങ്ങനെ പോയാൽ ഈവർഷം കഴിഞ്ഞാലും ഇൻറർവ്യൂ കഴിയില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. സ്റ്റാഫ് നഴ്സ് ഗ്രേഡ്- 2 പഴയ ലിസ്‌റ്റിന്റെ കാലാവധി ജനുവരി 31-ന്‌ കഴിഞ്ഞിരുന്നു. നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ എച്ച്.എം.സി. വഴിയോ താത്‌കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുകയാണ്.

മുമ്പ്‌ ജില്ലാടിസ്ഥാനത്തിലാണ് പി.എസ്.സി. ഇൻറർവ്യൂ നടത്തിയിരുന്നത്. ഇത്തവണ തിരുവന്തപുരത്ത്‌ പി.എസ്‌.സി. ഓഫീസിലാണ്‌ ഇന്റർവ്യൂ. ഇന്റർവ്യൂ നീണ്ടുപോകുന്നതുകൊണ്ടാണ്‌ നിയമനവും െവെകുന്നതെന്ന്‌ ഉദ്യോഗാർഥികൾ പറയുന്നു. ആരോഗ്യമന്ത്രി കോട്ടയത്ത്‌ എത്തിയപ്പോൾ ഒഴിവുകൾ ഉടൻ നികത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രികളിൽ രോഗികൾക്കുവേണ്ട സേവനം നൽകാൻ വലിയ പ്രയാസം നേരിടുകയാണ്. പല മെഡിക്കൽ കോളേജുകളിലും പുത്തൻ ചികിത്സാവിഭാഗങ്ങൾ തുടങ്ങിയെങ്കിലും സ്ഥിരം നഴ്സുമാരില്ല. താത്കാലിക നഴ്സുമാരെയും ജീവനക്കാരെയും ഇൗ സർക്കാർ വന്നശേഷം പലയിടത്തും ഒഴിവാക്കി. പക്ഷേ, ചികിത്സാവിഭാഗങ്ങൾ സേവനം തുടരുന്നു. രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്നു.

Content Highlights: The recruitment process for Staff Nurse Grade-2 posts in Kerala's Health Education Department is suffering severe delays at the PSC central office, leaving 103 medical college vacancies unfilled and thousands of candidates in limbo.