കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്കൂളുകളിൽ വീണ്ടും പരിശോധന; മുൻതൂക്കം വൈദ്യുതിസുരക്ഷയ്ക്ക്

കൊല്ലം: സ്കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ 50 കാര്യങ്ങളിൽ അടിയന്തര പരിശോധന നടത്തും. തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിക്കാനിടയായ സാഹചര്യം കണക്കിലെടുത്താണ് വൈദ്യുതിസുരക്ഷയ്ക്ക് മുൻതൂക്കം നൽകി, സ്കൂൾ തുറന്ന് രണ്ടുമാസമാകുംമുൻപ് വീണ്ടും പരിശോധന നടത്തുന്നത്.
സ്കൂളിലും പരിസരത്തുമുള്ള വൈദ്യുത പോസ്റ്റുകളുടെ സുരക്ഷിതത്വം, തകരാറിലായ വൈദ്യുത സാമഗ്രികൾ, സ്വിച്ച് ബോർഡ്, അപകടകരമായ വൈദ്യുതത്തൂണുകൾ, സ്റ്റേ വയറുകൾ, സുരക്ഷാവേലിയില്ലാത്ത ട്രാൻസ്‌ഫോമറുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥസംഘം ശേഖരിക്കും. ഉപയോഗിക്കാത്ത കെട്ടിടങ്ങളിലെ വൈദ്യുത കണക്‌ഷൻ വിച്ഛേദിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. അപകടസാധ്യതയുള്ള സൈക്കിൾ ഷെഡോ പാചകപ്പുരയോ മൂത്രപ്പുരയോ സ്കൂളിലുണ്ടോ എന്നതടക്കം 50 കാര്യങ്ങൾ പരിശോധനാവിഷയങ്ങളിൽപ്പെടും.
ഇഴജന്തുക്കൾ കയറിയിരിക്കാവുന്ന തരത്തിലുള്ള ദ്വാരങ്ങൾ ക്ലാസ് മുറികളിലുണ്ടോ, സ്കൂളിലും പരിസരത്തും അപകടകരമായ മരച്ചില്ലകളുണ്ടോ, പൊതുജനാരോഗ്യകേന്ദ്രങ്ങളുടെയും ആംബുലൻസുകളുടെയും ഹെൽപ്‌ലൈൻ നമ്പറുകൾ പ്രദർശിപ്പിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ സ്കൂൾ തുറക്കുന്നതിനുമുൻപ് ഉറപ്പുവരുത്താൻ അധികൃതർക്ക് വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകിയിരുന്നു. പല സ്കൂളുകളും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ല. സ്കൂളുകളിലെ സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തുന്നതിൽ വകുപ്പ് ഉദ്യോഗസ്ഥരും വീഴ്ചവരുത്തിയതായി അധ്യാപകർ പറയുന്നു.
Content Highlights: Education department will inspect schools to ensure students' safety