വിവിധ ആവശ്യങ്ങളുമായി കൂടത്തായി പ്രതികൾ; കിടക്ക വേണമെന്ന് ജോളി, ഫോൺ കണ്ടെത്തിനൽകണമെന്ന് മാത്യു

കോഴിക്കോട്: കോടതിയിൽ ആവശ്യങ്ങളുന്നയിച്ച് കൂടത്തായ് കേസിലെ പ്രതികൾ. ജയിലിൽ കിടക്കവേണമെന്ന് ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോൾ ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തിക്കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്. മാത്യുവിന്റെ ആവശ്യം. ജയിൽ സൂപ്രണ്ടാണ് തീരുമാനമെടുക്കണ്ടതെന്ന് ജോളിയോടും സൈബർ സെല്ലിനെ സമീപിക്കാവുന്നതാണെന്ന് മാത്യുവിനോടും കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി പറഞ്ഞു.

വിചാരണത്തടവുകാരായി കോഴിക്കോട് ജില്ലാജയിലിൽ കഴിയുകയാണ് കൂടത്തായ് കേസിലെ ഒന്നുംരണ്ടും പ്രതികൾ. ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ തടവുമുറിയിൽ കിടക്കവേണമെന്ന് ഒന്നാംപ്രതി ജോളി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർ നിർദ്ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും ഒരാൾക്ക് മാത്രമായി പ്രത്യേകമായൊന്നും നൽകാനാവില്ലെന്നും ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ജയിൽ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്ന് കോടതിയും വ്യക്തമാക്കി. പോലീസ് ഫോൺ കസ്റ്റഡിയിലെടുത്തെന്നും ഇത് തിരികെ വേണമെന്നുമായിരുന്നു എം.എസ്. മാത്യുവിന്റെ ആവശ്യം. എന്നാൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. എങ്കിൽ ടവർ ലൊക്കേഷൻ നോക്കി ഫോൺകണ്ടെത്തണമെന്നായി എം.എസ്. മാത്യു. ജയിൽ സൂപ്രണ്ട് മുഖാന്തരം സൈബർസെല്ലിനെ സമീപിക്കാവുന്നതാണെന്ന് കോടതി മറുപടിനൽകി.

അതേസമയം ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിന്റെ വിചാരണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന്, നവംബർ 22-ലേക്കു മാറ്റി. അന്ന് കോടതി ജോളിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും. ഈ കേസിലും ജയിലിൽ റിമാൻഡിലാണ് ജോളി.

Content Highlights: