പച്ചമരുന്ന് കച്ചവടത്തിന്റെ മറവില്‍ ചന്ദനക്കടത്ത്; പിടിച്ചെടുത്തത് 826 കിലോ ചന്ദനം

-
-

കാളികാവ്: പച്ചമരുന്ന് കച്ചവടത്തിന്റെ മറവിൽ ചന്ദനക്കടത്ത് നടത്തിയ രണ്ടുപേർ വനം വന്യജീവി വകുപ്പിന്റെ പിടിയിൽ. കരുവാരക്കുണ്ട് ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുള്ള പെരിന്തൽമണ്ണ അമ്മിനിക്കാട് അത്തിക്കൽ സ്വദേശികളായ ചോലമുഖത്ത് അബു (57), ആലിക്കപ്പെറ്റ ഹംസ (71) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടുപേരിൽനിന്നുമായി 826 കിലോ ചന്ദനവും പിടിച്ചെടുത്തു. അനധികൃതമായി ചന്ദനം കൈവശംവെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. അബുവിന്റെ വീട്ടിൽനിന്ന് 24 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 706 കിലോ ചന്ദനം പിടിച്ചെടുത്തു.

പൂട്ടിയിട്ട മുറിക്കുള്ളിൽ അതീവ രഹസ്യമായിട്ടാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. 500 മീറ്റർ അകലെയുള്ള ഹംസയുടെ പച്ചമരുന്ന് സുക്ഷിപ്പ് പുരയിൽ നിന്നാണ് ചന്ദനം കണ്ടെടുത്തത്. ചന്ദനം ആറുചാക്കുകളിലാണ് സൂക്ഷിച്ചത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാത്ത രൂപത്തിൽ ചന്ദനം ചീളുകളാക്കി മാറ്റിയാണ് സൂക്ഷിച്ചിരുന്നത്.ലചീളുകളാക്കി മാറ്റിയതിലൂടെ ചന്ദനത്തടി കടത്തുന്നതിനുള്ള പ്രയാസം ഒഴിവാക്കാനും കഴിയും.

പച്ചമരുന്നിന്റെ മറവിൽ ഇത്രയുമധികം ചന്ദനം വന്നതിൽ ദുരൂഹതയുണ്ട്. ചന്ദനത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. പാലക്കാട് മണ്ണാർക്കാട് ഭാഗത്ത് നിന്നും പലരിൽ നിന്നുമായി ശേഖരിച്ചതാണെന്നാണ് നിഗമനം. പിടിയിലായ രണ്ടുപേരും ആദിവാസികളിൽനിന്ന് ഉൾപ്പെടെ കാട്ടുമരുന്നുകളും ഔഷധസസ്യങ്ങളും ശേഖരിച്ച് വില്പന നടത്തുന്നവരാണ്.

കരുവാരക്കുണ്ട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ശശികുമാർ ചെങ്ങൽ വീട്ടിൽ ഫോസ്റ്റ് സെക്ഷൻ ഓഫീസർമാരായ ഇ. യു. സുരേഷ് കുമാർ, ലാൽവിനാഥ്, സി. വിജയൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. സതീഷ് കുമാർ, അമൃത ലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് രണ്ടുപേരെ പിടികൂടിയത്.

Content Highlights:826 kg sandal seized from kalikavu malappuram


Content Highlights: