‘മിസ്’ എന്ന് വിളിക്കാനാവശ്യപ്പെട്ടു, വിദ്യാർഥിയുമായി ലൈംഗികബന്ധം; അധ്യാപികയ്ക്കെതിരേ ഗുരുതരകുറ്റങ്ങൾ

ലണ്ടൻ: പതിനാറുകാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധം പുലർത്തിയെന്ന കേസിൽ ബ്രിട്ടനിലെ കായിക അധ്യാപികയ്‌ക്കെതിരേ ഗുരുതര കുറ്റങ്ങൾ. ഇംഗ്ലണ്ടിലെ സതാംപ്ടണിലുള്ള ബിറ്റേൺ പാർക്ക് സ്കൂളിലെ കായിക അധ്യാപികയായിരുന്ന മുപ്പതുകാരി ബ്രോൺവെൻ ജെയിംസിനെതിരെയാണ് വിചാരണ നടക്കുന്നത്. എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ ഇവർ പൂർണ്ണമായും നിഷേധിച്ചു.
വിദ്യാർഥി സ്നാപ്ചാറ്റിൽ നൽകിയ സൗഹൃദ അഭ്യർത്ഥന അധ്യാപിക ആദ്യം നിരസിച്ചെങ്കിലും പിന്നീട് സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഇരുവരും സന്ദേശങ്ങൾ കൈമാറാൻ തുടങ്ങി. പിന്നീട് ഇരുവരും വെസ്റ്റൺ ഷോർ എന്ന സ്ഥലത്തുവെച്ച് കണ്ടുമുട്ടി. കാറിലിരുന്ന് അടുത്തിടപഴകുകയും വിംബിൾഡൺ ടെന്നീസ് മത്സരം കണ്ടുകൊണ്ടിരിക്കെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
പിന്നീട് വിദ്യാർഥിയുമായി സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും ഇരുവരും ഒന്നിച്ച് മറ്റൊരിടത്ത് മാറിത്താമസിക്കാമെന്ന് അധ്യാപിക പറഞ്ഞതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തനിച്ചായിരിക്കുമ്പോൾ തന്നെ 'മിസ്' എന്ന് അഭിസംബോധന ചെയ്യാൻ അധ്യാപിക വിദ്യാർഥിയോട് ആവശ്യപ്പെട്ടിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ആദ്യഘട്ടത്തിൽ ഈ ബന്ധം നല്ലതാണെന്നാണ് കരുതിയതെന്നും എന്നാൽ, പിന്നീട് ചതിക്കുഴിയിൽ വീഴുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞതായും വിദ്യാർഥി കോടതിയിൽ പറഞ്ഞു. വിദ്യാർഥിയുമായി ബന്ധപ്പെട്ട് നാല് ലൈംഗികാരോപണ കുറ്റങ്ങളാണ് അധ്യാപിക നേരിടുന്നത്. ആരോപണങ്ങൾ നിഷേധിച്ച അധ്യാപിക കോടതിയിൽ മുൻകൂട്ടി തയ്യാറാക്കിയ പ്രസ്താവന സമർപ്പിച്ചു.
Content Highlights: A 30-year-old former PE teacher in the UK is facing trial over multiple charges of sexual activity with a 16-year-old student, allegations which she denies