കാനഡയിലിരുന്ന് ഓപ്പറേഷന്‍, പിടികിട്ടാപ്പുള്ളി; ആരാണ് ഗോള്‍ഡി ബ്രാര്‍

കൊല്ലപ്പെട്ട സിദ്ധു മൂസെവാല | Photo: ANI
കൊല്ലപ്പെട്ട സിദ്ധു മൂസെവാല | Photo: ANI

ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നില്‍ കുപ്രസിദ്ധ കുറ്റവാളിയായ ഗോള്‍ഡി ബ്രാറിന്റെയും ലോറന്‍സ് ബിഷ്‌ണോയിയുടെയും സംഘം. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗോള്‍ഡി ബ്രാര്‍ എന്ന സത് വിന്ദര്‍ജിത്  സിങ് നിലവില്‍ കാനഡയിലാണെന്നാണ് വിവരം. കാനഡയിലിരുന്നാണ് മൂസെവാലയുടെ കൊലപാതകമടക്കം ഇയാള്‍ ആസൂത്രണം ചെയ്തതെന്നും പോലീസ് കരുതുന്നു. 

29 വയസ്സുള്ള ഗോള്‍ഡി ബ്രാര്‍ ബി.എ. ബിരുദധാരിയാണ്. കൊലപാതകവും വധശ്രമവും അടക്കം 16-ഓളം കേസുകളാണ് ഇയാള്‍ക്കെതിരേ പഞ്ചാബില്‍ മാത്രമുള്ളത്. നാലുകേസുകളില്‍ ഗോള്‍ഡി ബ്രാറിനെ കോടതി വെറുതെവിടുകയും ചെയ്തു. എ-പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് ഗോള്‍ഡി ബ്രാര്‍. വിവിധ കാലയളവുകളില്‍ വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇയാളുടെ ഫോട്ടോകളും പഞ്ചാബ് പോലീസിന്റെ ഫയലുകളിലുണ്ട്. 

ലോറന്‍സ് ബിഷ്‌ണോയി അടക്കം 12-ഓളം കൂട്ടാളികളൊടൊപ്പം ചേര്‍ന്നാണ് ഗോള്‍ഡിയുടെ പ്രവര്‍ത്തനം. 2018-ല്‍ സല്‍മാന്‍ ഖാന്റെ വസതിയിലെത്തിയ സാംബത് നെഹ്‌റയും ഇയാളുടെ കൂട്ടാളിയാണ്. ലോറന്‍സ് ബിഷ്‌ണോയി കേസില്‍ കുടുങ്ങി ജയിലിലായതോടെയാണ് ഗോള്‍ഡി ബ്രാര്‍ കാനഡയിലേക്ക് പറന്നത്. തുടര്‍ന്ന് കാനഡയിലിരുന്ന് തന്റെ ഗുണ്ടാസംഘങ്ങളെ ഇയാള്‍ നിയന്ത്രിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ തിഹാര്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ജയിലില്‍വെച്ച് ബിഷ്‌ണോയിക്ക് നേരേ ആക്രമണമുണ്ടാകാനുള്ള സാധ്യതയെത്തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. നിലവില്‍ തിഹാറിലെ അതിസുരക്ഷയുള്ള എട്ടാം നമ്പര്‍ ജയിലിലാണ് ബിഷ്‌ണോയിയെ താമസിപ്പിച്ചിരിക്കുന്നത്. മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ബിഷ്‌ണോയിയെ ചോദ്യംചെയ്തിരുന്നു. 

അതിനിടെ, ചൊവ്വാഴ്ച വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൂസെവാലയുടെ സംസ്‌കാരചടങ്ങുകള്‍ നടന്നു. ആയിരക്കണക്കിന് ആരാധകരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ ആരാധകര്‍ മൂസെവാലയുടെ പാട്ടുകള്‍ പാടിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. 

ഞായറാഴ്ചയാണ് മാന്‍സ ജില്ലയിലെ ജവഹര്‍ കെ ഗ്രാമത്തിനടുത്ത് കാറിലെത്തിയ അക്രമിസംഘം മൂസെവാലയെ വെടിവെച്ച് കൊന്നത്.  മൂസെവാലയുടെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് പിന്നാലെയായിരുന്നു സംഭവം. 30-ഓളം തവണ മൂസെവാലയ്ക്ക് വെടിയേറ്റെന്നാണ് പ്രാഥമികവിവരം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞിരുന്നു. 

Content Highlights: siddhu moose wala murder goldy brar and lawrance bishnoi