അധ്യാപികമാരുടെ ശുചിമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ, ലൈവ് സ്ട്രീമിങ്; സ്കൂൾ ഡയറക്ടർ അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിൽ അധ്യാപികമാരുടെ ശുചിമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ സ്കൂൾ ഡയറക്ടർ അറസ്റ്റിൽ. നോയിഡയിലെ സെക്ടർ 70-ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്കൂളിന്റെ ഡയറക്ടറായ നവ്നിഷ് സഹായ് ആണ് പിടിയിലായത്. ശുചിമുറി ദൃശ്യങ്ങൾ തത്സമയം കമ്പ്യൂട്ടറിലൂടെയും മൊബെൽ ഫോണിലൂടെയും കാണാൻ സാധിക്കുന്ന വിധത്തിലായിരുന്നു ഇയാൾ സജ്ജമാക്കിയത്.
സ്കൂളിലെ അധ്യാപികയാണ് ഒളിക്യാമറ കണ്ടെത്തിയത്. ബൾബ് ഹോൾഡറിൽ അസാധാരണമായ മങ്ങിയ വെളിച്ചം ശ്രദ്ധയിൽപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിൽ ക്യാമറ കണ്ടെത്തുകയായിരുന്നു. തുടർന്ന്, ഡയറക്ടറായ നവ്നിഷ് സഹായിയേയും കോഓർഡിനേറ്ററായ പരുളിനേയും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഇതോടെ, അധ്യാപിക നൽകിയ പരാതിയിൽ നോയിഡ സെൻട്രൽ ഡെപ്യൂട്ടി കമ്മിഷ്ണർ ശക്തി മോഹൻ അവാസ്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് നവ്നിഷ് സഹായിയെ പോലീസ് അറസ്റ്റു ചെയ്തത്. ക്യാമറയിലൂടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാതെ ലൈവ് സ്ട്രീമിങ് നടത്താൻ കഴിയുമെന്ന് പരിശോധനയിൽ വ്യക്തമായി.
ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു. 22000 രൂപയ്ക്ക് ഓൺലൈനിൽനിന്നാണ് ഇയാൾ ക്യാമറ വാങ്ങിയത്. ബൾബ് ഹോൾഡറിനുള്ളിൽ വെയ്ക്കാൻ തരത്തിൽ പ്രത്യേകം രൂപകൽപന ചെയ്തതാണിത്.
സമാനമായ സംഭവം നേരത്തേയും സ്കൂളിൽ നടന്നതായി പരാതി നൽകിയ അധ്യാപിക ആരോപിച്ചു. മുൻപ് സ്കൂളിലെ ടോയ്ലെറ്റിൽ ഒളിക്യാമറ കണ്ടെത്തിയിരുന്നുവെന്നും ഇത് കോ ഓർഡിനേറ്ററായ പരുളിന് കൈമാറിയിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ അന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണം.
Content Highlights: School Director Live Streams Teachers Inside Washroom With Spy Cam