ആർ.ജി. കർ ബലാത്സംഗ കൊലപാതകം: സംഭവ സ്ഥലം സന്ദർശിക്കാൻ അനുമതി തേടി മാതാപിതാക്കൾ കോടതിയിൽ

കൊൽക്കത്ത: രാജ്യത്തെ പിടിച്ചുകുലുക്കിയ ആർ.ജി. കർ ആശുപത്രിയിൽ ക്രൂരമായ ബലാത്സംഗത്തിനു ശേഷം കൊല്ലപ്പെട്ട യുവഡോക്ടറുടെ മാതാപിതാക്കൾ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കാൻ അനുമതി തേടി സിയാൽദ കോടതിയെ സമീപിച്ചു. അപേക്ഷയിൽ തീരുമാനമെടുക്കാൻ വിചാരണക്കോടതിക്ക് അനുമതി നൽകിയ കൽക്കട്ട ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണിത്.
2024 ഓഗസ്റ്റ് 9-നാണ് ആർ.ജി. കർ ആശുപത്രിയിൽ ബലാത്സംഗം ചെയ്യപ്പെട്ട ശേഷം യുവതി കൊല്ലപ്പെട്ടത്. മകളുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ മുറി ഒഴികെയുള്ള കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷയെ സംസ്ഥാന സർക്കാരും മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും പോലീസും എതിർത്തിരുന്നു
രാജ്യവ്യാപകമായി രോഷത്തിനും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ സംഭവത്തിന്റെ ഒന്നാം വാർഷികത്തിന് ഒരു മാസം മാത്രം ശേഷിക്കെയാണ് ഈ നീക്കം. അന്വേഷണത്തിൽ ജൂനിയർ ഡോക്ടർമാരും മാതാപിതാക്കളും ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണിത്.
മുൻ സിവിക് പോലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെയാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഏക പ്രതിയായി സിബിഐ കണ്ടെത്തിയത്. കൂട്ടബലാത്സംഗം നടന്നില്ലെന്നും ശ്വാസംമുട്ടിച്ചതിന്റെ ഫലമായാണ് മരണം സംഭവിച്ചതെന്നും മരിച്ചതെന്നും കഴിഞ്ഞ ഒക്ടോബറിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കിയിരുന്നു. സിയാൽദ സെഷൻസ് കോടതി റോയിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
'ഇതുവരെ ഞങ്ങൾ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞതെല്ലാം സ്ഥലത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മാത്രമാണ്. സ്വന്തം കണ്ണുകൊണ്ട് സ്ഥലം പരിശോധിക്കാതെ, നിലവിലെ അന്വേഷണത്തെക്കുറിച്ചുള്ള സത്യാവസ്ഥ തെളിയില്ല. കോടതിയിൽ എങ്ങനെ വാദിക്കണമെന്ന് തീരുമാനിക്കാനും കഴിയില്ല.' മാതാപിതാക്കളുടെ അഭിഭാഷകൻ ഫിറോസ് എദുൽജി വാർത്താ ഏജൻസിയോട് പറഞ്ഞു.
Content Highlights: Parents of RG Kar victim seek permission from city Sealdah court for access to crime Scene