സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: പ്രതികളെ കണ്ടെത്താനാകാതെ പോലീസ്

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. സംഭവത്തിൽ ഡിജെ പാർട്ടി സംഘത്തെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. അസിസ്റ്റന്റ് കമ്മിഷണർ നേരിട്ടാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
ഒരാഴ്ച മുമ്പാണ് രണ്ടുകോടി രൂപ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകൾ പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് മോഷണം പോയത്. ക്യാമ്പിൽ ഡി.ജെ പാർട്ടി നടന്നതിന്റെ പിറ്റേദിവസമാണ് ആനക്കൊമ്പുകൾ മോഷണം പോയ വിവരം അറിയുന്നത്. മോഷണ വിവരമറിഞ്ഞതിന്റെ പിന്നാലെ ഡി.ജെ പാർട്ടിയിൽ ഉണ്ടായിരുന്നവരെ പൂജപ്പുര പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിരലടയാളം ഉൾപ്പടെയുള്ളവ പരിശോധിച്ചെങ്കിലും കാര്യമായ കണ്ടെത്തലുകൾ നടത്താനായില്ല.
അന്വേഷണത്തിൽ സൈനിക ക്യാമ്പുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതുൾപ്പടെയുള്ള നിയന്ത്രണങ്ങൾ മൂലം പരിമിതികൾ നേരിടുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. അതീവ സുരക്ഷാസംവിധാനം ഉള്ള സൈനിക ക്യാമ്പിൽ നിന്ന് എങ്ങനെ ഈ കൊള്ള നടന്നു എന്നത് ഒരു വലിയ ചോദ്യചിഹ്നമാണ്.
Content Highlights: ₹2 Crore Ivory Theft: Pangode Military Camp Mystery Deepens as Police Struggle to Identify Suspects