താക്കോലില്ല, കത്രികകൊണ്ട് വണ്ടി സ്റ്റാർട്ടാക്കുന്നത് കണ്ട് പരിഹസിച്ചതിന് യുവാവിനെ കുത്തിക്കൊന്നു

പള്ളുരുത്തി(എറണാകുളം): പള്ളുരുത്തി വെളിക്കുസമീപം യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തേവരയിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളുരുത്തി സ്വദേശി ചെറുവിള പുത്തൻവീട്ടിൽ സി.ജെ. ജെൻസനെ (38) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പള്ളുരുത്തി വെളിക്കു സമീപം താമസിക്കുന്ന അയ്യംവേലിപ്പറമ്പിൽ പരേതനായ കുട്ടന്റെ മകൻ ഷിജോയ് (കണ്ണൻ-31) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തോടെ വെളിക്ക് സമീപമുള്ള കർമ ലെയ്‌നിലായിരുന്നു സംഭവം.
ജെൻസന്റെ സ്‌കൂട്ടറിന്റെ താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് ഇയാൾ വണ്ടി സ്റ്റാർട്ടാക്കുന്നതിന് കത്രികയാണ് ഉപയോഗിച്ചിരുന്നത്. കത്രിക ഉപയോഗിച്ച് വണ്ടി സ്റ്റാർട്ടാക്കുമ്പോൾ, ഷിജോയ് ഇയാളെ പരിഹസിച്ചെന്നും തുടർന്നുള്ള വാക്കേറ്റത്തിനിടെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഇവർ തമ്മിൽ നേരത്തേയും തർക്കമുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുപേരും പള്ളുരുത്തി വെളിക്കുസമീപം നേരത്തേ അടുത്തടുത്ത് താമസിച്ചിരുന്നവരുമാണ്. കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights: 38-year-old Jenson arrested for the murder of 31-year-old Shijoy., Incident occurred in Palluruthy near Veli on Saturday night., Motive linked to a verbal dispute over a scooter key and previous personal issues., Weapon used was a pair of scissors., Two additional suspects are currently in police custody for questioning.