മൂന്നുദിവസം തീറ്റിപ്പോറ്റി കാവലിരുന്നു; ഒടുവില്‍ തൊണ്ടിമുതല്‍ കിട്ടി,കള്ളൻ വിഴുങ്ങിയ മാല പുറത്തെത്തി

ആലത്തൂര്‍: പാലക്കാട് ആലത്തൂരില്‍ മാല വിഴുങ്ങിയ കള്ളനില്‍ നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തു. കഴിഞ്ഞ മൂന്നുദിവസമായി മാലയ്ക്കുവേണ്ടി കള്ളനെയും തീറ്റിപ്പോറ്റി കാവലിരിക്കുകയായിരുന്നു ആലത്തൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍. മേലാര്‍കോട് വേലയ്ക്കിടെയാണ് കള്ളന്‍ മൂന്നുവയസുകാരിയുടെ മാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയത്. മൂന്നുദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നു വൈകുന്നേരം നാലുമണിയോടെയാണ് മാല ലഭിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പത് മണിക്കാണ് മേലാര്‍കോട് വേലയ്ക്കിടെ മധുര സ്വദേശി മുത്തപ്പന്‍ (34) മൂന്നുവയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത്. ഇതുകണ്ട മുത്തശ്ശി ബഹളംവെച്ചു. നാട്ടുകാര്‍ ഇയാളെ പിടികൂടി ദേഹപരിശോധന നടത്തിയെങ്കിലും മാല കിട്ടിയില്ല. മാല വിഴുങ്ങിയിട്ടുണ്ടെന്ന് ഉറപ്പിച്ചു. പോലീസ് വന്ന് കസ്റ്റഡിയിലെടുത്തു. മാലകിട്ടിയശേഷം മാത്രമേ കേസിന്റെ തുടര്‍നടപടി ആരംഭിക്കാന്‍ ആകുമായിരുന്നുള്ളൂ.
പിന്നാലെ പോലീസ് കള്ളനെ ആശുപത്രിയിലെത്തിച്ച് എക്‌സ്റേ പരിശോധനയിലൂടെ മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു. ദഹിക്കുന്നവസ്തു അല്ലാത്തതിനാല്‍ മാല വിസര്‍ജ്യത്തിനൊപ്പം പെട്ടെന്ന് പുറത്തുവരില്ല. രണ്ടുദിവസംകൊണ്ട് താഴേക്ക് ഇറങ്ങിവരുമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. പിന്നാലെ പോലീസ് സ്പെഷ്യല്‍ ഡ്യൂട്ടി ആരംഭിച്ചു.
നിശ്ചിത ഇടവേളകളില്‍ എക്‌സ്റേയെടുത്ത് മാലയുടെ സ്ഥാനമാറ്റം ഉറപ്പാക്കണം. വിസര്‍ജ്യം കവറില്‍ ശേഖരിച്ച് മാലയുണ്ടോയെന്ന് നോക്കണം. ജില്ലാ ആശുപത്രിയിലെ വാര്‍ഡില്‍നിന്ന് പ്രതി രക്ഷപ്പെടാതെ നോക്കണം. ഊഴംവെച്ച് രണ്ട് പോലീസുകാരാണ് കള്ളന് കാവലിരുന്നത്.
ഒടുവില്‍ ഇന്ന് വൈകുന്നേരത്തോടെ സ്വാഭാവികമായ രീതിയില്‍, വയറിളകി തന്നെയാണ് തന്നെയാണ് മാല ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. പിന്നാലെ ഡോക്ടറുടെ സഹായത്തോടെയാണ് തൊണ്ടിമുതലാക്കി ഫയല്‍ചെയ്തത്. നാളെ രാവിലെ കള്ളനെ തൊണ്ടിമുതലുമായി കോടതിയില്‍ ഹാജരാക്കി ബാക്കി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആലത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.
Content Highlights: palakkad alathur theft police recollects swallowed gold chain from thief